ഗാന്ധിനഗർ: ഗുജറാത്തിൽ കോണ്‍ഗ്രസ് എംഎൽഎ രാജിവച്ചു. മുതിർന്ന നേതാവും കോലി സമുദായ നേതാവുമായ കുൻവർജി ബവാലിയയാണു പാർട്ടി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ചത്. എംഎൽഎയുടെ രാജി സ്വീകരിച്ചതായി ഗുജറാത്ത് നിയമസഭ സ്പീക്കർ അറിയിച്ചു. രാജിക്ക് പിന്നാലെ ബവാലിയ ബിജെപിയിൽ ചേർന്നു. ഇദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മറ്റു ചില കോൺഗ്രസ് പ്രവർത്തകരും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്കോട്ടിലെ ജസ്ദൻ മണ്ഡലത്തിൽനിന്നു നാലുവട്ടം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുൻവർജി, 2009-ൽ രാജ്കോട്ടിൽനിന്നു ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിൽ ഉന്നതസ്ഥാനങ്ങൾ നൽകാത്തതിനെ തുടർന്ന് ദീർഘകാലമായി കുൻവർജി പാർട്ടി നേതൃത്വവുമായി ഉടക്കിനിൽക്കുകയായിരുന്നു. രാജിക്കുപിന്നാലെ ബിജെപി ആസ്ഥാനത്തെത്തിയ കുൻവർജി സംസ്ഥാന പ്രസിഡന്റ് ജിത്തു വഗാനിയുമായും രണ്ടു കാബിനറ്റ് മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. കുൻവർജി ബവാലിയ കോൺഗ്രസിൽ അസംതൃപ്തനായിരുന്നുവെന്ന് ബിജെപി വ്യക്തമാക്കി.
മന്ത്രിസഭ വികസനം വരുമ്പോൾ കുൻവർജി ബവാലിയയെ പരിഗണിക്കുമെന്ന് ബിജെപി വൃത്തങ്ങൾ സൂചന നൽകി. സൗരാഷ്ട്ര മേഖലയിൽ ഏറ്റവും സ്വാധീനമുളള സമുദായമാണ് കോലി വിഭാഗം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ ബിജെപിയുടെ പ്രകടനം മോശമായിരുന്നു. കുൻവർജി ബവാലിയ വരുന്നതോടെ മേഖലയിൽ ബിജെപിയുടെ ശക്തി വർധിപ്പിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ