മലേഷ്യയില്‍ നിന്നും നാടുകടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ഇന്ത്യയിലേക്ക് ഇല്ലെന്ന് സാക്കിര്‍നായിക്ക്

താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്
മലേഷ്യയില്‍ നിന്നും നാടുകടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ഇന്ത്യയിലേക്ക് ഇല്ലെന്ന് സാക്കിര്‍നായിക്ക്

ന്യൂഡല്‍ഹി:  താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക്. ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് സാക്കിര്‍ നായിക്ക് മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ നിലവില്‍ തനിക്ക് ഒരു ആലോചനയുമില്ല.  നീതിയുക്തമല്ലാത്ത നിയമനടപടികളില്‍ നിന്നും തനിക്ക് സുരക്ഷ ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  

സര്‍ക്കാര്‍ നീതിയുക്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ ഭാവിയില്‍ താന്‍ ഇന്ത്യയിലേക്ക് ഉറപ്പായും തിരിച്ചുവരുമെന്ന് സാക്കിര്‍ നായിക്ക് വ്യക്തമാക്കി. സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് മലേഷ്യന്‍ പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സാക്കിര്‍ നായിക്ക് ബുധനാഴ്ച ഇന്ത്യയിലേക്ക് വിമാനം കയറുമെന്ന് മുതിര്‍ന്ന മലേഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതിന് പിന്നാലെയായിരുന്നു സാക്കിര്‍ നായിക്കിന്റെ പ്രതികരണം.

അതേസമയം സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് മലേഷ്യന്‍ പൊലീസ് അറിയിച്ചതായി തങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നും എന്‍ഐഎ അറിയിച്ചു.

സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, വിട്ടുകിട്ടാനായുള്ള നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു. മലേഷ്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. അഞ്ചുവര്‍ഷം മുന്‍പു മലേഷ്യന്‍ പൗരത്വം നേടിയ സാക്കിര്‍ നായിക് അവിടെ ഉണ്ടെന്നു മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സാക്കിര്‍ നായിക്കിനെ പിടികൂടുന്നതിന് 'റെഡ് കോര്‍ണര്‍ നോട്ടിസ്' പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ തള്ളിയിരുന്നു. 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക് മലേഷ്യയിലാണ് അഭയം തേടിയത്.

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളാണു തങ്ങളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നു ബംഗ്ലദേശിലെ ധാക്കയില്‍ 2016 ജൂലൈയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ സമ്മതിച്ചിരുന്നു. ഇതെത്തുടര്‍ന്നു പൊലീസ് അന്വേഷിക്കുന്നതിനിടെ 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക്കിനെതിരെ കള്ളപ്പണ ഇടപാട് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ എന്‍ഐഎ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com