അനാഥ കുട്ടികളെ വിറ്റ് പണമാക്കി; മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ കേസ്; കന്യാസ്ത്രീയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

നടപടിക്രമങ്ങള്‍ പാലിക്കാതെ അനാഥ കുട്ടികളെ വിറ്റ് പണമാക്കിയ സംഭവത്തില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ കേസ്
അനാഥ കുട്ടികളെ വിറ്റ് പണമാക്കി; മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ കേസ്; കന്യാസ്ത്രീയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

റാഞ്ചി: നടപടിക്രമങ്ങള്‍ പാലിക്കാതെ അനാഥ കുട്ടികളെ വിറ്റ് പണമാക്കിയ സംഭവത്തില്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കന്യാസ്ത്രീയടക്കം രണ്ട് മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി രജിസ്റ്റര്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് അറസ്റ്റ്. ഝാര്‍ഖണ്ഡിലെ റാഞ്ചിയിലുള്ള നിര്‍മ്മല ഹൃദയ് ശിശു ഭവനാണ് കുട്ടികളെ വിറ്റത്. സ്ഥാപനത്തില്‍ നിന്ന് 1,40,000 രൂപയും പൊലീസ് പിടിച്ചെടുത്തു.

ഉത്തര്‍പ്രദേശിലുള്ള ദമ്പതികള്‍ക്ക് ശിശുഭവന്‍ വിറ്റ നവജാത ശിശുവിനെ സംസ്ഥാന ശിശു സംരക്ഷണ സമിതി കണ്ടെത്തി. 14 ദിവസം പ്രായമായ കുട്ടിയെ 1.2 ലക്ഷം രൂപയ്ക്കാണ് മിഷണറീസ് ഓഫ് ചാരിറ്റിക്കാര്‍ വിറ്റത്. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ദമ്പതികളില്‍ നിന്ന് ശിശുഭവന്‍ കുട്ടിയെ തിരികെ വാങ്ങിയിട്ടുണ്ട്. അതേസമയം പണം തിരിച്ചു നല്‍കിയില്ലെന്നാരോപിച്ച് ദമ്പതികളും പരാതി നല്‍കിയിട്ടുണ്ട്.

കുട്ടികളെ പണം വാങ്ങി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ശിശുഭവനെതിരേ മൂന്ന് പരാതികള്‍ ലഭിച്ചതായി പൊലീസ് പറയുന്നു. ചാരിറ്റിയുടെ റാഞ്ചി കേന്ദ്രത്തില്‍ നിന്ന് നേരത്തെയും കുട്ടികളെ അനധികൃതമായി വിറ്റിട്ടുള്ളതായി ആരോപണമുണ്ട്. ഇത്തരത്തില്‍ കുട്ടികളെ വില്‍ക്കാന്‍ തയ്യാറായ അമ്മമാരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം തുടങ്ങിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

കുട്ടികളെ ദത്തെടുക്കുന്നതും ദത്ത് നല്‍കുന്നതും 2015 മുതല്‍ മിഷണറീസ് ഓഫ് ചാരിറ്റി  നിര്‍ത്തിയതായി രേഖകളില്‍ പറയുന്നു. 2015ല്‍ ദത്ത് നല്‍കുന്ന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ നിയന്ത്രണങ്ങളാണ് മിഷണറീസ് ഓഫ് ചാരിറ്റിക്ക് തിരിച്ചടിയായത്. ദത്തെടുക്കല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കിയതോടെ കുട്ടികളുടെ രേഖകള്‍ ദേശീയതലത്തില്‍ തന്നെ പരിശോധിക്കാന്‍ സാധിക്കുന്ന സ്ഥിതി വന്നതും അവര്‍ക്ക് തിരിച്ചടിയായി മാറി. 

എന്നാല്‍ അനാഥരായ കുട്ടികളെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ശിശുഭവനുകളില്‍ നിന്ന് പണം വാങ്ങി അനധികൃതമായി വില്‍ക്കുന്നതായി ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന റാഞ്ചിയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ വൈദ്യനാഥ് കുമാര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com