യുജിസി ദയനീയ പരാജയം, മെഡിക്കല്‍ കൗണ്‍സില്‍ പഴഞ്ചന്‍; രാജ്യത്തെ വിദ്യാഭ്യാസ നിലവാരം തകര്‍ന്നുവെന്നും അമിതാഭ് കാന്ത്‌ 

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും യുജിസിയും കാലഹരണപ്പെട്ട സ്ഥാപനങ്ങളാണെന്ന് നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇവയെ പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും
യുജിസി ദയനീയ പരാജയം, മെഡിക്കല്‍ കൗണ്‍സില്‍ പഴഞ്ചന്‍; രാജ്യത്തെ വിദ്യാഭ്യാസ നിലവാരം തകര്‍ന്നുവെന്നും അമിതാഭ് കാന്ത്‌ 

ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും യുജിസിയും കാലഹരണപ്പെട്ട സ്ഥാപനങ്ങളാണെന്ന് നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇവയെ പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും ഇക്കണോമിക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം നിശ്ചയിക്കുന്നതില്‍ യുജിസി ദയനീയമായി പരാജയപ്പെട്ടു. കമ്മീഷന്റെ പിടിപ്പുകേട് കൊണ്ടാണ് നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും രാജ്യത്ത് കൂണുപോലെ മുളച്ച് പൊന്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ 25ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 500 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഉള്ളത്. അഞ്ച് ശതമാനമെങ്കിലും വളര്‍ച്ച നേടാന്‍ കഴിയുന്നില്ലെങ്കില്‍ ഏതൊരു സ്ഥാപനത്തിന്റെയും ഘടന ഉടച്ചുവാര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പഴഞ്ചന്‍ സ്ഥാപനമാണ്. ഇതിന് പകരമായി മെഡിക്കല്‍ കമ്മീഷനും, യുജിസിക്ക് പകരമായി ഉന്നത വിദ്യാഭ്യാസ കമ്മീഷനും കൊണ്ടുവരും. വിദ്യാഭ്യാസ- ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ ശക്തിപ്പെടുത്തുകയാണ് പുതിയ പരിഷ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 
നിലവിലുള്ള യു ജി സി ഉദ്യോഗസ്ഥരെ വച്ച് ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ ആരംഭിക്കാന്‍ സാധിക്കില്ല.നീതി ആയോഗില്‍ ചുറുചുറുക്കുള്ള ചെറുപ്പക്കാരെ എടുത്തത് പോലെ ഇവിടെയും നടപ്പിലാക്കാം. സര്‍വ്വകലാശാലകളില്‍ നിന്നുള്ള പ്രാതിനിധ്യം ഉന്നത വിദ്യാഭ്യാസ സമിതിയില്‍  വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ട് വിനിയോഗം യുജിസിയില്‍ നിന്ന് എടുത്ത് കളയുന്നതിനുള്ള തീരുമാനം ഏറ്റവും മികച്ച ഒന്നായിരുന്നു. 2012 -17 കണക്കുകള്‍ പരിശോധിച്ചാല്‍ അനുവദിക്കപ്പെട്ട ഫണ്ടുകള്‍ ചിലവഴിക്കുന്നതില്‍ വലിയ വീഴ്ചയാണ് യു ജി സി വരുത്തിയിട്ടുള്ളത് എന്ന് കാണാന്‍ കഴിയും.480 കോടിരൂപ യു ജി സി ചിലവഴിക്കാതെ വച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.വിവിധ സര്‍വ്വകലാശാലകള്‍ക്ക് എങ്ങനെ വിതരണം ചെയ്യണം എന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തതിനാലാണിത്. സുതാര്യമായ സംവിധാനത്തിലൂടെ ഫണ്ടുകള്‍ സര്‍വ്വകലാശാലകള്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു ജി സി മാറ്റാനുള്ള തീരുമാനത്തില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ മാറ്റി വയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com