ന്യൂഡല്‍ഹി: വടക്കന്‍ ബുരാരിയില്‍ ഒരേ കുടുംബത്തിലെ 11 പേര്‍ കൂട്ടത്തോടെ ജീവനൊടുക്കിയ സംഭവത്തില്‍ ഗീതാ മാ എന്നപേരിലറിയപ്പെടുന്ന ആള്‍ദൈവത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാട്ടിയ കുടുംബത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് താനാണെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തിന്റെ ആസൂത്രകനെന്ന് കരുതപ്പെടുന്ന ലളിത് ഭാട്ടിയയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗീതാ മായെകുറിച്ച് വിവരം ലഭിച്ചത്. ലളിതിന്റെ ഫോണില്‍ നിന്ന് അവസാനമായി വിളിച്ചിരിക്കുന്നത് ഗീതാ മായുടെ അച്ഛന്റെ നമ്പറിലേക്കാണ്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഗീതാ മായും ലളിതും സംസാരിച്ചിരുന്നതിനും തെളിവുണ്ട്.
ബുരാരിയിലെ ഭാട്ടിയ കുടുംബത്തിന്റെ വീടു നിര്‍മിച്ച കോണ്‍ട്രാക്ടറുടെ മകളാണ് ഗീതാ മാ. വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ 11 പൈപ്പുകളെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് കോണ്‍ട്രാക്ടറിലേക്കും പിന്നീട് ഇയാളുടെ മകളായ ഗീതാ മായിലേക്കും എത്തിയത്.
കൂട്ടമരണം നടന്ന ശനിയാഴ്ച ഭാട്ടിയ കുടുംബം തന്നെ കാണാനെത്തുമെന്ന് അറിയിച്ചിരുന്നതായി ഗീതാ മാ പറയുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. താന്ത്രിക കര്‍മങ്ങള്‍ക്കാണെന്നു നടിച്ച് ഇവരെ സമീപിച്ച മാധ്യമപ്രവര്‍ത്തകനോടാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഈ ദൃശ്യങ്ങള്‍ ഒളിക്യാമറവെച്ച് ചിത്രീകരിക്കുകയായിരുന്നു. 'കുടുംബത്തിലാരെയും നേരിട്ടു കണ്ടിട്ടില്ലെങ്കിലും പിതാവുവഴി പരിചയമുണ്ടായിരുന്നു. എന്റെ താന്ത്രികാചാരങ്ങളെപ്പറ്റി അറിഞ്ഞ കുടുംബം നേരില്‍ക്കാണാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്ച തന്നെ വന്നുകാണാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു',ഗീതാ മാ വീഡിയോയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ