ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച ഡൽഹി നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച നാലുപ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധിപറയും. പ്രതികളായ അക്ഷയ്, പവന്, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈക്കോടതി വിധിച്ച വധശിക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയുടെ വിധി മുമ്പ് സുപ്രീം കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ പ്രതികൾ വീണ്ടും പുനഃപരിശോധന ഹർജി നൽകുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വിധി പ്രസ്താവിക്കുന്നത്. നിലവില്‍ തിഹാർ ജയിലിൽ ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളുടെ ഹർജിയിൽ കോടതി വാദം കേട്ടിരുന്നു. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതിക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്.
അവശേഷിക്കുന്ന നാലു പ്രതികളായ അക്ഷയ്, പവന്, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷക്കെതിരെ പുനഃപരിശോധന ഹർജി നൽകിയത്. 2012 ഡിസംബര്‍ 12നാണ് ഫിസിയോതെറപ്പി വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ ആറംഗസംഘം ബലാത്സംഗം ചെയ്തത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു.
അതേസമയം പ്രതികൾക്ക് വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ അംഗീകരിക്കാനാവില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതിൽ തെറ്റില്ല. പ്രതികൾക്ക് വധശിക്ഷ തന്നെ കുറവാണ്. ഇത്തരത്തിൽ ഒരു പെൺകുട്ടിയും ബലാത്സംഗത്തിനിരയാവുകയോ കൊല്ലപ്പെടാനോ പാടില്ല. നിർഭയയിലൂടെ അത് അവസാനിക്കണം. പെൺകുട്ടിയുടെ അമ്മ അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ