ധൻബാദ്: കേരളത്തിലേക്കുള്ള ട്രെയിനിൽ സംശയകരമായ സാഹചര്യത്തിൽ കടത്താൻ ശ്രമിച്ച 108 കുട്ടികളെ അധികൃതർ രക്ഷപ്പെടുത്തി. ബൊക്കാറോ റെയിൽവേ സ്റ്റേഷനിൽ 87 ആണ്‍കുട്ടികളെയും റാഞ്ചി റെയിൽവേ സ്റ്റേഷനിൽ 21 കുട്ടികളെയുമാണ് ജാർഖണ്ഡ് പോലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരും ചേർന്നു രക്ഷപ്പെടുത്തിയത്. ആലപ്പുഴ-ധൻബാദ് എക്സ്പ്രസിലായിരുന്നു കുട്ടികളെ കടത്താൻ ശ്രമിച്ചത്.
കുട്ടികൾക്കൊപ്പമുണ്ടായിരുന്ന ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിലെ ഒരു മദ്രസയിലേക്കാണു കുട്ടികളെ കൊണ്ടുപോകുന്നതെന്ന് പിടിയിലായവർ പറഞ്ഞു.കുട്ടികളിലേറെയും ജമാത്ര നാരായണ്‍പുരിൽ നിന്നുള്ളവരാണ്. ഇവരുടെ സംരക്ഷണം ശിശുക്ഷേമ സമിതിക്ക് കൈമാറി.
കഴിഞ്ഞ ദിവസം മുംബൈയിലേക്കുള്ള ട്രെയിനിൽനിന്ന് 26 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ബാന്ദ്രാ ആവാധ് എക്സ്പ്രസിൽ കടത്തുകയായിരുന്ന 10 നും 14 നും പ്രായമുള്ള കുട്ടികളെയാണ്, സംശയം തോന്നിയ ട്രെയിൻ യാത്രക്കാരൻ സമയോചിതമായി ഉണർന്ന് പ്രവർത്തിച്ചതിനെ തുടർന്ന് രക്ഷപ്പെടുത്തിയത്. പെൺകുട്ടികളുടെ ഭാവം കണ്ട് സംശയം തോന്നിയ യാത്രക്കാരൻ, വിവരം റെയിൽവേ പൊലീസ്, പ്രധാനമന്ത്രി, റെയിൽവേമന്ത്രി തുടങ്ങിയവരെ അറിയിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ