റോഡ് നിർമ്മാണത്തിന് കുഴിയെടുത്തു ; കിട്ടിയത് ഒരു കുടം സ്വർണ്ണം
കൊണ്ടഗോണ്‍: ഛത്തീസ്ഗഡിലെ കൊണ്ടഗോണ്‍ ജില്ലയില്‍ റോഡ് നിർമ്മാണത്തിനിടെ തൊഴിലാളികൾക്ക് ലഭിച്ചത് ഒരു കുടം സ്വര്‍ണ്ണം. പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍ അടങ്ങിയ ഒരു കുടമാണ് റോഡ് പണിയ്ക്കിടെ ഇവർക്ക് ലഭിച്ചത്. മൺകുടത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു നാണയങ്ങൾ.
900 വര്‍ഷം പഴക്കമുണ്ട് ഈ സ്വര്‍ണനായണങ്ങള്‍ക്കെന്നാണ് വിലയിരുത്തപ്പെടുന്നത്. 57 സ്വര്‍ണ നാണയങ്ങള്‍, ഒരു വെള്ളി നാണയം, ഒരു സ്വര്‍ണ്ണ കമ്മല്‍ എന്നിവയാണ് കുടത്തിലുണ്ടായിരുന്നത്. സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ കുടം കോര്‍കോട്ടി ജില്ല കലക്ടര്‍ നീല്‍കാന്ത് തെകമിന് തൊഴിലാളികൾ കൈമാറി.
12-13 നൂറ്റാണ്ടിലുണ്ടായിരുന്ന നാണയങ്ങളാണ് കുടത്തിലുള്ളത്. വിദര്‍ഭ ഭരിച്ചിരുന്ന യാദവ രാജവംശത്തിന്‍റെ കാലത്തുള്ള നാണയത്തിലെ ലിഖിതങ്ങള്‍ ഈ നാണയത്തിലുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പ് നാണയങ്ങള്‍ പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കോര്‍കോട്ടി മുതല്‍ ബെഡ്മ ഗ്രാമം വരെയുള്ള റോഡ് നിര്‍മ്മാണത്തിനിടെയാണ് സ്ത്രീ തൊഴിലാളികൾക്ക് സ്വർണക്കുടം ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ