ആംആദ്മിയും കോണ്‍ഗ്രസുമായി കൈക്കോര്‍ക്കുന്നു; ബിജെപി വിരുദ്ധ മുന്നണിയ്ക്കായി നീക്കം ശക്തം 

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയെ ചെറുക്കാന്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ് കൂടാരത്തിലേക്ക്.
ആംആദ്മിയും കോണ്‍ഗ്രസുമായി കൈക്കോര്‍ക്കുന്നു; ബിജെപി വിരുദ്ധ മുന്നണിയ്ക്കായി നീക്കം ശക്തം 

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയെ ചെറുക്കാന്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ് കൂടാരത്തിലേക്ക്. ഡല്‍ഹിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യമായി മത്സരിക്കുന്നതിന്റെ സാധ്യത തേടി കോണ്‍ഗ്രസിന്റെയും ആംആദ്മി പാര്‍ട്ടിയുടെയും നേതൃത്വം തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഏഴു ലോക്‌സഭ സീറ്റുകളാണുളളത്. 

ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ മെയ് 24 മുതല്‍ കോണ്‍ഗ്രസ് നേതൃത്വം ആംആദ്മി പാര്‍ട്ടിയുമായി അനൗപചാരിക ചര്‍ച്ചകള്‍ നടത്തിവരുകയാണ്. കോണ്‍ഗ്രസിന് വേണ്ടി മുതിര്‍ന്ന നേതാക്കളായ ജയറാം രമേശും അജയ്മാക്കനുമാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. കര്‍ണാടകയിലും , ഉത്തര്‍പ്രദേശിലും പരീക്ഷിച്ച് വിജയിച്ച തന്ത്രം ഡല്‍ഹിയിലും പയറ്റുന്നതിന്റെ സാധ്യതകളാണ് ഇരുവിഭാഗവും ചര്‍ച്ച ചെയ്തതെന്ന് പാര്‍ട്ടി വ്യത്തങ്ങള്‍ സൂചന നല്‍കുന്നു.

ഏഴു ലോക്‌സഭ സീറ്റുകളുളള ഡല്‍ഹിയില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍  സന്നദ്ധത അറിയിച്ച് ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മൂന്നുസീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് കൂടിയാലോചനയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം. ഇതുസംബന്ധിച്ച് ഇരുവരും ഇനിയും ധാരണയില്‍ എത്തേണ്ടതുണ്ട്. 

കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങിനെ പ്രകീര്‍ത്തിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തുവന്നിരുന്നു. ഇതാണ് ഇരുവിഭാഗവും സഖ്യസാധ്യത തേടുന്നു എന്ന വാര്‍ത്ത പുറത്തുവരാന്‍ ഇടയാക്കിയത്. 2013ല്‍ മന്‍മോഹന്‍സിങിന്റെ കടുത്ത വിമര്‍ശകനായിരുന്നു അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസിലെ അഴിമതി തടയുന്നതില്‍ മന്‍മോഹന്‍സിങ് പരാജയപ്പെട്ടു എന്നതായിരുന്നു മുഖ്യവിമര്‍ശനം.നാലുവര്‍ഷം പിന്നിട്ടപ്പോള്‍ മന്‍മോഹന്‍ സിങിനെ പുകഴ്ത്തുന്ന തലത്തില്‍ അരവിന്ദ് കെജ്രിവാള്‍ നിലപാടുമാറ്റിയത് ആംആദ്മി പാര്‍ട്ടി പുതിയ തലത്തിലേയ്ക്ക് നീങ്ങാന്‍ ശ്രമിക്കുന്നുവെന്നതിന്റെ സൂചനയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com