ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, വിളകള്‍ക്ക് മികച്ച താങ്ങുവില ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിക്ക് കര്‍ഷകര്‍ നടത്തുന്ന ദശദിന സമരം മൂന്നാം ദിനത്തിലേക്കെത്തിയതോടെ രാജ്യത്ത് പച്ചക്കറി വില വര്‍ധിക്കുന്നു. പാല്‍, പഴം, പച്ചക്കറി വിതരണം പലയിടത്തും തടസപ്പെട്ടതോടെയാണ് വില വര്‍ധനവ് വരുന്നത്.
പച്ചക്കറി വിളകള്‍ അടക്കമുള്ളവ നിരത്തിലെറിഞ്ഞായിരുന്നു ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ നിരത്തിലിറങ്ങിയത്. എന്നാലതിനിടെ സമരത്തില്‍ നിന്നും പിന്നോട്ടു പോകണം എന്ന നിലപാടാണ് ക്ഷീര കര്‍ഷകരില്‍ ഒരു വിഭാഗം ഉന്നയിച്ചു തുടങ്ങിയതായാണ് റിപ്പോര്‍ട്ട.
വില്‍ക്കാനാവാതെ പാല്‍ സംഭരണം കൂടി വരുന്നതും, ഇത് റോഡില്‍ ഒഴിച്ചു കളയുന്നതിനും എതിരായിട്ടാണ് ഒരു വിഭാഗം നിലപാടെടുത്തിരിക്കുന്നത്. സമരം തുടര്‍ന്നു പോയാല്‍ സമരത്തില്‍ നിന്നും പിന്‍വാങ്ങി പാല്‍ വില്‍ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു. മൂന്ന് ദിവസം കൊണ്ട് കോടികളുടെ നഷ്ടമാണ് ഞങ്ങള്‍ക്കുണ്ടായത്. 200 മുതല്‍ 5000 ലിറ്റര്‍ വരെ പാല്‍ ഉത്പാദിപ്പിക്കുന്ന 6,50 ക്ഷീര കര്‍ഷകര്‍ ഇവിടെയുണ്ട്. 5,000 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ ഇവിടെ കണക്കാക്കപ്പെടുന്നു. ചെറിയ അളവില്‍ പാല്‍ ഉത്പാദനം നടത്തുന്നവരെ സമരം ബാധിക്കില്ല. എന്നാല്‍ ഞങ്ങളുടെ സ്ഥിതി അങ്ങിനെയല്ലെന്നും, ഇത് ശരിയായ സമരമാര്‍ഗം അല്ലെന്നും പഞ്ചാബ് ക്ഷീര കര്‍ഷക അസോസിയേഷന്‍ വ്യക്തമാക്കുന്നു.
മധ്യപ്രദേശിലെ മന്ധസൂറില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ ആറ് പേര്‍ കൊല്ലപ്പെട്ട പൊലീസ് വെടിവയ്പ്പിന്റെ വാര്‍ഷികം ആചരിച്ചു കൊണ്ടാണ് കര്‍ഷകര്‍ രാജ്യവ്യാപക സമരം പ്രഖ്യാപിച്ചത്. ജൂണ്‍ പത്തിന് കര്‍ഷകര്‍ ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ