ഫട്‌നാവിസിനെ പുറത്തിരുത്തി അടച്ചിട്ട മുറിയില്‍ അമിത് ഷാ - ഉദ്ദവ് താക്കറെ കൂടിക്കാഴ്ച

ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ ശിവസേനാ മേധാവി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസിനെ പുറത്തിരുത്തിയ ശേഷം അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച.
ഫട്‌നാവിസിനെ പുറത്തിരുത്തി അടച്ചിട്ട മുറിയില്‍ അമിത് ഷാ - ഉദ്ദവ് താക്കറെ കൂടിക്കാഴ്ച


ന്യൂഡല്‍ഹി; ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ ശിവസേനാ മേധാവി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസിനെ പുറത്തിരുത്തിയ ശേഷം അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. 

വീണ്ടും ഐക്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചര്‍്ച്ച ചെയ്തതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ ശിരോമണി അകാലിദള്‍ നേതാവ്  പ്രകാശ് സിങ് ബാദലുമായി അമിത് ഷാ കുടിക്കാഴ്ച നടത്തും. 

2014 മുതല്‍ മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി സഖ്യമാണ് അധികാരത്തില്‍. എന്നാല്‍ ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് എന്‍ഡിഎ മുന്നണിയെ ഉപേക്ഷിക്കുകയാണെന്നു മാസങ്ങള്‍ക്കുമുമ്പ് സേന പ്രഖ്യാപിച്ചിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണു സേന തൊടുക്കാറുള്ളത്. 

മഹാരാഷ്ട്രയില്‍ സഖ്യം വിട്ടു മത്സരിച്ച ശിവസേനയ്ക്കു പാല്‍ഘര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയോടു തോല്‍ക്കേണ്ടി വന്നിരുന്നു. പ്രചാരണത്തിനിടെ രൂക്ഷമായ വാക്‌പോരാട്ടമാണു ബിജെപിയും ശിവസേനയും നടത്തിയത്. വഴിയില്‍ കാണുന്ന ആരെയും കുത്തിമലര്‍ത്തുന്ന ഭ്രാന്തനായ കൊലപാതകിയായി വരെ ഒരുഘട്ടത്തില്‍ ബിജെപിയെ ശിവസേന വിശേഷിപ്പിച്ചിരുന്നു. മഹാരാഷ്ട്രയിലെ തന്നെ ഭണ്ഡാര -ഗാണ്ടിയ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ശിവസേന കാലു മാറിയതോടെ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടിരുന്നു. എന്‍സിപി -കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ഥി മധുകര്‍ കുക്കാഡെയാണ് ജയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com