പുൽവാമ: സൗത്ത് കശ്മീരിലെ പുൽവാമ ജില്ലയിൽ സൈന്യത്തിന്റെ വെടിവെപ്പിൽ ഒരു കൗമാരക്കാരൻ മരിക്കുകയും ഒരു യുവതിക്ക്
പരിക്കേൽക്കുകയും ചെയ്തതായി പൊലീസ്. വികാസ് അഹമദ്(18) ആണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ വികാസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.യുവതിക്ക് കാൽമുട്ടിനു മുകളിലായാണ് പരിക്കേറ്റത്. പ്രതിഷേധക്കാർക്കു നേരെ സൈന്യം നിറയൊഴിക്കുകയായിരുന്നു. റമദാൻ മാസത്തിൽ സൈനിക ഒാപ്പറേഷൻ നിർത്തി വെച്ച ശേഷം ആദ്യമായാണ് സൈന്യത്തിന്റെ വെടിവെപ്പിൽ സിവിലിയൻ കൊല്ലപ്പെടുന്നത്. പുൽവാമയിലെ നൗപോറ ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. കല്ലേറിനെ തുടർന്ന് ആകാശത്തേക്കാണ് വെടിവെച്ചതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
ഇന്ന് ഉച്ചക്ക് ശ്രീനഗറിൽ ഭീകരവാദികളെന്നു സംശയിക്കുന്നവർ സുരക്ഷ ചെക്പോസ്റ്റിനു നേരെ നടത്തിയ വെടിവെപ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് സിവിലിയൻമാർക്കും പരിക്കേറ്റിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകൻ ശുജഅത്ത് ബുഖാരി വെടിയേറ്റു മരിച്ചതിനെ തുടർന്ന് ശ്രീനഗറിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ