എല്ലായിടത്തും മൃതദേഹങ്ങള്‍ വീഴും: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഭീഷണി മുഴക്കി ബംഗാള്‍ ബിജെപി അധ്യക്ഷന്‍

പാര്‍ട്ടിയുടെ പൊതുയോഗത്തിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഘോഷിന്റെ വധഭീഷണി.
എല്ലായിടത്തും മൃതദേഹങ്ങള്‍ വീഴും: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഭീഷണി മുഴക്കി ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി മുഴക്കി പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. പാര്‍ട്ടിയുടെ പൊതുയോഗത്തിലായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഘോഷിന്റെ വധഭീഷണി.

പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടുത്തയാഴ്ച്ച ബംഗാള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ദിലീപ് ഘോഷിന്റെ ഭീഷണി. 'അദ്ദേഹം വരുന്നു. ഗബര്‍സിംഗ് ചോദിക്കും എത്രബുള്ളറ്റുകളാണ് ഇവിടെ ബാക്കിയുള്ളതെന്ന്. ഞാന്‍ സത്യം ചെയ്യുന്നു, ഒരു ബുള്ളറ്റുപോലും ബാക്കിയുണ്ടാവില്ല. എല്ലായിടത്തും മൃതദേഹങ്ങള്‍ വീഴും. ഒന്നുകില്‍ ജയിലില്‍ പോകുക, അതല്ലെങ്കില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകും' സൂപ്പര്‍ ഹിറ്റ് സിനിമയായ ഷോലെ അനുസ്മരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

ഇതുപോലെ നിരവധി ആളുകള്‍ വീഴും. കെസ്‌റ്റോയും ബിസ്‌റ്റോയും ആരും ഒഴിവാകില്ല (തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭും ജില്ലാ പ്രസിഡന്റ് അനുബ്രാതാ മണ്ഡലിന്റെ ചെല്ലപ്പേരാണ് കെസ്‌റ്റോ). തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ ആക്രമണങ്ങള്‍ ക്ഷമിക്കുന്നതിനു പരിധിയുണ്ട്.

സഗുള നല്‍കി അവരെ സത്കരിക്കാമെന്ന് ആരോടും കരാറില്ല. തങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കും. അവര്‍ ബോംബ് ഉപയോഗിച്ചാല്‍ തങ്ങളും ബോംബ് ഉപയോഗിക്കും. തോക്ക് ഉപയോഗിച്ചാല്‍ തങ്ങളും തോക്ക് ഉപയോഗിക്കുമെന്നും ഘോഷ് പറഞ്ഞു. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഘോഷിനെതിരെ ജാല്‍പാഗുരി പൊലീസ് സ്വമേധയാ കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com