സഹോദര.. ഭഗവാന് എങ്ങനെ മുഖം കൊടുക്കും?; നരേന്ദ്രമോദിക്കെതിരെ തൊഗാഡിയ

സൂറത്തിലുണ്ടായ വാഹനാപകടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ പ്രവീണ്‍ തൊഗാഡിയ രംഗത്ത്
സഹോദര.. ഭഗവാന് എങ്ങനെ മുഖം കൊടുക്കും?; നരേന്ദ്രമോദിക്കെതിരെ തൊഗാഡിയ

അഹമ്മദാബാദ്: സൂറത്തിലുണ്ടായ വാഹനാപകടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ പ്രവീണ്‍ തൊഗാഡിയ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് തൊഗാഡിയ മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

'ഈശ്വരകൃപയാല്‍ ഞാന്‍ രക്ഷപ്പെട്ടു. ഹിംസയ്ക്ക് ഉത്തരം ശാന്തിയാണ്.  കൊലയാളിയെക്കാള്‍ വലിയവനാണ് രക്ഷിക്കുന്നവന്‍. സാഹബ് , ഒന്നിച്ചിരുന്ന് സംസാരിക്കാമെന്ന് ഹോളിക്ക് ഞാന്‍ ട്വിറ്റ് ചെയ്്തിരുന്നു... എന്നിട്ടും... നമ്മള്‍ വന്നും പോയും ഇരുന്നവരാണ്. താങ്കള്‍ വിളിച്ചുപോലുമില്ല. ഇന്ന് അധികാരവും സമ്പത്തുമുണ്ട്. നാളെ ഉണ്ടാവണമെന്നില്ല. സഹോദര.. ഭഗവാന് എങ്ങനെ മുഖം കൊടുക്കും?' എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

മാര്‍ച്ച് ഒന്നിന് പ്രവീണ്‍ തൊഗാഡിയ പ്രധാനമന്ത്രിക്ക് ഹോളി ആശംസ ട്വീറ്റ് ചെയ്തിരുന്നു. 'ഹോളിയാണ്. നമുക്ക് ഒന്നുകൂടി ഇരുന്നുസംസാരിക്കണ്ടേ..' എന്നായിരുന്നു ആ സന്ദേശം. ഇത് ഓര്‍മിപ്പിക്കുന്നതാണ് ഫെയ്‌സ്ബുക്കിലെ പുതിയ കുറിപ്പ്.

സൂറത്ത് ജില്ലയില്‍ പ്രവേശിച്ചപ്പോള്‍ തനിക്ക് അകമ്പടിവാഹനം ഉണ്ടായിരുന്നില്ലെന്ന് തൊഗാഡിയ കുറ്റപ്പെടുത്തി. തന്റെ കാര്‍ ബുള്ളറ്റ് പ്രൂഫായതിന്റെ ഉറപ്പുമൂലമാണ് വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു. 

'അല്ലെങ്കില്‍ ഒരാളും ജീവനോടെ ഉണ്ടാകുമായിരിന്നില്ല. ആദ്യമായാണ് അകമ്പടി വാഹനമില്ലാതെ സഞ്ചരിക്കുന്നത്. ഇത് ഗാന്ധിനഗറില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ്. ബോധപൂര്‍വം സുരക്ഷ ദുര്‍ബലപ്പെടുത്തുകയായിരുന്നു'' അദ്ദേഹം കുറ്റപ്പെടുത്തി. ഇസഡ് പഌ് സുരക്ഷയുള്ള തൊഗാഡിയയ്ക്ക് മുന്നില്‍ പൈലറ്റ് വാഹനവും പിന്നില്‍ അകമ്പടി വാഹനവും ഉള്ളതാണ്. 

വി.എച്ച്.പി. നേതൃത്വത്തില്‍നിന്ന് തൊഗാഡിയയെ നീക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്നാണ് നരേന്ദ്രമോദിയുമായുള്ള ബന്ധം വഷളായത്. രാജസ്ഥാനിലെ പഴയ കേസില്‍ തൊഗാഡിയയ്ക്ക് വാറന്റുമായി ജനുവരിയില്‍ പോലീസെത്തിയപ്പോള്‍ അദ്ദേഹം ഒളിവില്‍പോയിരുന്നു. തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ നോക്കുന്നുവെന്നും ആരോപിച്ചു. ഗുജറാത്ത് പോലീസിന് നിര്‍ദേശം നല്‍കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്ന്  തൊഗാഡിയ തുറന്നടിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com