തേനിയിലെ കാട്ടുതീ : എട്ടുപേര്‍ മരിച്ചു, 25 പേരെ രക്ഷപ്പെടുത്തി; ഏഴുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല

പൊള്ളലേറ്റ 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാലുപേര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്
തേനിയിലെ കാട്ടുതീ : എട്ടുപേര്‍ മരിച്ചു, 25 പേരെ രക്ഷപ്പെടുത്തി; ഏഴുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല

തേനി : കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. 25 പേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റ 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാലുപേര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ ഒമ്പതുപേരെ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനത്തിനുള്ളില്‍ കുടുങ്ങിയ ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ കോട്ടയം സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 

കാട്ടുതീ നിയന്ത്രണവിധേയമായതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കമാന്‍ഡോകളും എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായ ഇടത്താണു പലരും കുടുങ്ങിക്കിടക്കുന്നത്. വ്യോമസേനയുടെ സഹായത്താല്‍ ഇവരെ രക്ഷപ്പെടുത്താനാണു ശ്രമം. ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ള സംഘങ്ങളാണ് കാട്ടുതീയില്‍പ്പെട്ടത്. ചെന്നൈയില്‍ നിന്നെത്തിയ 24 പേരില്‍ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണ് സൂചന.

ചെന്നൈ ട്രക്കിങ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘം. ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് 13 കോളജ് വിദ്യാര്‍ഥികളും. ആകെയുള്ള 37 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നതായും തേനി കലക്ടര്‍ പല്ലവി പല്‍ദേവ് പറഞ്ഞു.  മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ട്രക്കിങ് സംഘത്തിലുണ്ടായിരുന്നു. 


വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിന് സഹായമായുണ്ട്. ഒപ്പം 10 കമാന്‍ഡോകളും മെഡിക്കല്‍ സംഘവും തിങ്കളാഴ്ച ഇവിടെയെത്തും. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീര്‍സെല്‍വവും മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയ്ക്ക് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കി.

രക്ഷാപ്രവര്‍ത്തനത്തിന് ഭക്ഷണവും മരുന്നുമായി ഇടുക്കി പൊലീസും രംഗത്തുണ്ട്. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് നേരത്തേതന്നെ എത്തിയിരുന്നു. എല്ലാ സഹായവും ഉറപ്പാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കേരളത്തില്‍ നിന്നുള്ള അഗ്‌നിശമന സേനയുടെ സഹായവും ഉറപ്പു വരുത്തുന്നുണ്ട്. വേനല്‍ ശക്തമായതിനാല്‍ കാട്ടുതീ അതിവേഗത്തിലാണ് വനത്തെ വിഴുങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com