ഉത്തര്‍പ്രദേശില്‍ തോറ്റമ്പി ബിജെപി; യോഗിയുടെ തട്ടകവും കൈവിട്ടു;  ബീഹാറില്‍ മൂന്നില്‍ രണ്ടിടത്തും തോല്‍വി 

ഫുല്‍പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ 59,613 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കൗശലേന്ദ്രസിംഗ് പട്ടേലിനെ പരാജയപ്പെടുത്തിയത്
ഉത്തര്‍പ്രദേശില്‍ തോറ്റമ്പി ബിജെപി; യോഗിയുടെ തട്ടകവും കൈവിട്ടു;  ബീഹാറില്‍ മൂന്നില്‍ രണ്ടിടത്തും തോല്‍വി 

പാറ്റ്‌ന: ഉത്തര്‍പ്രദേശ്,ബീഹാര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലത്തിലും സമാജ് വാദി പാര്‍ട്ടി വിജയിച്ചു.  ബീഹാറിലെ അരാറിയ ലോക്‌സഭ മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. സിറ്റിങ് സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തളളി ആര്‍ജെഡി സ്ഥാനാര്‍ത്ഥിയും വെന്നിക്കൊടി പാറിച്ചു.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മണ്ഡലമായിരുന്ന ഫുല്‍പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പ്രതാപ് സിംഗ് പട്ടേല്‍ 59,613 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കൗശലേന്ദ്രസിംഗ് പട്ടേലിനെ പരാജയപ്പെടുത്തിയത്. യുപി മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗോരഖ്പൂരിലും ബിജെപി അപ്രതീക്ഷിത പരാജയം രുചിച്ചു. എസ്പിയുടെ പ്രവീണ്‍ കുമാര്‍ നിഷാദ് 21,881 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ ഉപേന്ദ്രദത്ത് ശുക്ലയേയാണ് പ്രവീണ്‍ കുമാര്‍ നിഷാദ് പരാജയപ്പെടുത്തിയത്. 

ബീഹാറിലെ അരാറിയയില്‍ ആര്‍ജെഡി സ്ഥാനാര്‍ത്ഥി സര്‍ഫറാസ് ആലം 63,000ത്തില്‍പ്പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ പ്രദീപ് കുമാര്‍ സിഗിനെയാണ് ആലം പിന്തള്ളിയത്.

അതേസമയം ബീഹാറിലെ രണ്ട് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയും ആര്‍ജെഡിയും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. ജഹാനാബാദില്‍ ആര്‍ജെഡിയും ഭാബുവയില്‍ ബിജെപിയുമാണ് വിജയിച്ചത്. ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണമോഹന്‍ യാദവും, ബിജെപിയുടെ റിങ്കി റാണി പാണ്ഡെയുമാണ് വിജയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com