ന്യൂഡൽഹി: കോൺഗ്രസിന്റ പ്ലീനറി സമ്മേളനത്തിന് ഡൽഹിയിൽ ഇന്ന് തുടക്കം. മൂന്നു ദിവസത്തെ സമ്പൂർണ സമ്മേളനം ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. രാഹുൽഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകും. എഐസിസിയുടെ 84 ആം പ്ലീനറി സമ്മേളനമാണിത്.
അതേസമയം പ്രവർത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നാണ് സൂചന. വർക്കിങ് കമ്മിറ്റിയിലേക്കുള്ള എല്ലാ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ പ്രസിഡൻറ് രാഹുൽ ഗാന്ധിയെ പ്ലീനറി അധികാരപ്പെടുത്തും. പ്രവർത്തക സമിതിയിലേക്ക് പകുതി അംഗങ്ങളെയെങ്കിലും ഇലക്ഷനിലൂടെ തെരഞ്ഞെടുക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ താൽപ്പര്യം. എന്നാൽ തെരഞ്ഞെടുപ്പിനെ മുതിർന്ന നേതാക്കൾ ഒറ്റക്കെട്ടായി എതിർക്കുകയായിരുന്നു.
മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി യുവാക്കൾക്കും പ്രവർത്തകർക്കും അഭിപ്രായപ്രകടനത്തിന് കൂടുതൽ അവസരം നൽകുന്നതിന് കോൺഗ്രസ് അധ്യക്ഷൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാം കോൺഗ്രസ് അധ്യക്ഷനിൽ കേന്ദ്രീകരിച്ചുനിൽക്കുന്ന രീതി മാറും. ഒാരോ സംസ്ഥാനത്തുനിന്നും ആനുപാതിക പ്രാതിനിധ്യം നൽകി ആശയങ്ങൾ പങ്കുവെക്കാൻ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി ബന്ധപ്പെട്ടവരോട് നിർദേശിച്ചു.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടുകളും, മോദി സർക്കാരിനെതിരായ പ്രക്ഷോഭവും സമ്മേളനത്തിൽ ചർച്ചയാകും. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ അധ്യക്ഷതയിലുള്ള രാഷ്ട്രീയ മാർഗരേഖാ സമിതി മുന്നോട്ടുവെക്കുന്ന പ്രമേയം പൊതുതെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന സഖ്യകക്ഷി സമീപനങ്ങളിലേക്കുള്ള സൂചനയാകും. കാർഷികപ്രതിസന്ധി, സാമ്പത്തികസ്ഥിതി, അഴിമതി, വനിതാക്ഷേമം, തൊഴിൽ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിൽ പ്രത്യേക രേഖകൾ പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
1500ഒാളം എഐസിസി പ്രതിനിധികളാണ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കൂടാതെ വിവിധ പി.സി.സികളുടെ പ്രതിനിധികൾകൂടി ചേരുമ്പോൾ 5,000 പേരോളം പ്ലീനറി സമ്മേളനത്തിൽ സംബന്ധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ