ബംഗലൂരു : ജനതാദൾ എസിൽ നിന്ന് രാജിവെച്ച ഏഴ് മുൻ എംഎൽഎമാർ ഇന്ന് കോൺഗ്രസിൽ ചേരും. മൈസൂരുവിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ വെച്ചാണ് ഇവർ കോൺഗ്രസ് അംഗത്വം സ്വീകരിക്കുക. ജെഡിഎസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ഏഴ് എംഎൽഎമാർ പാർട്ടിയിൽ നിന്നും രാജിവെച്ചത്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന വിപ്പ് ലംഘിച്ച് ഇവർ കോൺഗ്രസിനെ പിന്തുണച്ചിരുന്നു. ഇതേത്തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ഇവർ നിയമസഭാംഗത്വം രാജിവെക്കുകയും, കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
ബി എസ് സമീര്‍ അഹമ്മദ് ഖാന്‍ ( ചാമരാജ് പേട്ട് ), എന്‍ ചെലുവരായ സ്വാമി ( നാഗമംഗല), അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി( പുലകേശി നഗര്‍), എച്ച് സി ബാലകൃഷ്ണ ( മഗഡി), ഭീമ നായിക് ( ഹഗരിബൊമ്മനഹള്ളി), രമേശ് ബന്ദിസിദ്ധെ ഗൗഡ( ശ്രീരംഗപട്ടണ), ഇഖ്ബാല്‍ അന്‍സാരി ( ഗംഗാവതി ) എന്നിവരാണ് ജെഡിഎസ് വിട്ടത്. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചെലുവരായസ്വാമി കഴിഞ്ഞദിവസം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജെ.ഡി.എസ് വിമത എം.എൽ.എമാരുടെയും സ്വതന്ത്രരുടെയും വോട്ടുകളാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കിയത്. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ജെ.ഡി.എസ് എം.എൽ.സിമാരായ എം.സി. നാനയ്യ, സരോവർ ശ്രീനിവാസ്, ബി. രാമകൃഷ്ണ എന്നിവരും ഞായറാഴ്ച കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ