മുംബൈ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചാൽ പിന്നെ രാജ്യത്ത് തെരഞ്ഞെടുപ്പേ ഉണ്ടാകില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിഥ്വിരാജ് ചവാൻ. അടുത്ത പൊതുതെരഞ്ഞെടുപ്പും ബിജെപിയാണ് വിജയിക്കുന്നതെങ്കിൽ അത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്. അതിന് ആർഎസ്എസിന്റെ നിർലോഭ പിന്തുണയുണ്ടെന്നും ചവാൻ ആരോപിച്ചു.
പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നേടിയാൽ ബിജെപി ഭരണഘടന തിരുത്തിയെഴുതിയേക്കും. പ്രധാനമന്ത്രി ജുഡീഷ്യറിയെ മാനിക്കുന്നില്ല. നാലു ജഡ്ജിമാർ പ്രതിഷേധവുമായി പരസ്യമായി രംഗത്ത് വന്നത് ഇതിന് ഉദാഹരണമാണ്. അഴിമതി ചെറുക്കാൻ ലോക്പാൽ വേണമെന്ന അണ്ണാ ഹസാരെയുടെ സമരത്തിന് പിന്തുണ നൽകുന്നതായും പ്രഥ്വിരാജ് ചവാൻ അറിയിച്ചു.
ബിജെപിയെ ചെറുക്കാൻ കോൺഗ്രസിനെ കൂടാതെ ഒരു മുന്നണിയും സാധ്യമാകില്ല. രാജ്യത്ത് എല്ലായിടത്തും സ്വാധീനമുള്ള പാർട്ടി കോൺഗ്രസ് തന്നെയാണ്. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് സജീവമാണ്. കോൺഗ്രസിനെ ഒഴിവാക്കി പ്രതിപക്ഷ ഐക്യം വേണമെന്നാണ് ചിലർ ആവശ്യപ്പെടുന്നത്. എന്നാൽ കോൺഗ്രസിനെ ഒഴിവാക്കി ബിജെപിക്കെതിരെ ഒരു സഖ്യം വിജയിക്കില്ലെന്നും പ്രിഥ്വിരാജ് ചവാൻ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ