ബംഗലൂരു : കൊലപാതക കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷായും തന്നെ സമീപിച്ചിരുന്നതായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ രാംജേത് മലാനി. ബംഗലൂരുവിൽ മീറ്റ് ദ പ്രസിൽ സംസാരിക്കവെയാണ് മോദിക്കും ഷായ്ക്കുമെതിരെ, മുൻ കേന്ദ്ര നിയമമന്ത്രി കൂടിയായ രാം ജേത് മലാനി ഗുരുതര ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനത്തേക്കു പിന്‍തുണച്ചതുവഴി താന്‍ വിഡ്ഢിയായി. കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍നിന്നു പിന്മാറാന്‍ ഇരുവരും തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. വിദേശബാങ്കുകളില്‍നിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന മോദിയുടെ വാഗ്ദാനം കേട്ടാണ് ഞാന്‍ മോദിയെ പിന്‍തുണച്ചത്. അതൊരു പൊള്ളയായ വാഗ്ദാനമായിരുന്നെന്ന് പിന്നീടു മനസ്സിലായി. 1400 ഇന്ത്യക്കാരുടെ 90 ലക്ഷം കോടി രൂപയുടെ കള്ളപ്പണം വിദേശത്തുണ്ടെന്നും രാംജേത് മലാനി പറഞ്ഞു.
2009 മുതല്‍ കള്ളപ്പണത്തിനെതിരെ താൻ പോരാടുകയാണ്. അതിന് മോദിയുടെയും ഷായുടെയും പിന്തുണ തേടി. അവര്‍ പിന്‍തുണയറിയിച്ചു. പിന്നീടാണ് അവരെന്തിനാണ് എന്റെ വീട്ടില്‍ വന്നതെന്നു മനസ്സിലാക്കിയത്. അവരുടെ പേരിലുള്ള കൊലപാതകക്കുറ്റങ്ങളില്‍ നിന്നു രക്ഷപ്പെടാനാണ് അവരെന്നെ സമീപിച്ചത്. ബിജെപി. മുന്‍ എംപിയായ രാംജേത് മലാനി ആരോപിച്ചു.
ജര്‍മനിയും സ്വിറ്റ്‌സര്‍ലന്‍ഡും കള്ളപ്പണം കൈയിലുള്ളവരുടെ പട്ടിക തരാന്‍ തയ്യാറാണ്. പക്ഷേ, സര്‍ക്കാര്‍ അതില്‍ കൃത്യമായ തീരുമാനമെടുക്കുന്നില്ല. വിദേശത്തുനിന്ന് കള്ളപ്പണം കൊണ്ടുവരുമെന്ന് മോദി മുന്‍പ് നല്‍കിയ ഉറപ്പിനു വിപരീതമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണത്തിനെതിരായ കേസിന്റെ അടുത്ത വാദം ജൂലായ് 15-ന് സുപ്രീംകോടതിയില്‍ നടക്കും. പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയ മോദിയെയും അമിത്ഷായെയും കർണാടകയിലെ ജനങ്ങൾ പാഠം പഠിപ്പിക്കണമെന്നും രാം ജേത് മലാനി ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ