കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ: കൊളീജിയം യോഗം വെളളിയാഴ്ച 

 കെ.എം.ജോസഫിന്റെ സുപ്രീംകോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി കൊളീജിയം വെളളിയാഴ്ച വീണ്ടും യോഗം ചേരും
കെ എം ജോസഫിന്റെ നിയമന ശുപാര്‍ശ: കൊളീജിയം യോഗം വെളളിയാഴ്ച 

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ സുപ്രീംകോടതി ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി കൊളീജിയം വെളളിയാഴ്ച വീണ്ടും യോഗം ചേരും. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമന ശുപാര്‍ശ കൊളീജിയം നല്‍കിയിരുന്നെങ്കിലും മലയാളിയായ കെ.എം.ജോസഫിന്റെ പേര് കേന്ദ്രം മടക്കുകയായിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മേയ് രണ്ടിന് കൊളീജിയം യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം വെളളിയാഴ്ച ചേരുന്ന കൊളിജീയം യോഗത്തില്‍ സുപ്രീംകോടതി ജഡ്ജിയായി കെ എം ജോസഫിനെ നിയമിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുന്ന കാര്യം ചര്‍ച്ചയാകും.കെ.എം.ജോസഫിന്റെ പേര് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്താല്‍ കേന്ദ്രത്തിന് ഇനി തിരിച്ചയ്ക്കാനാകില്ല. എന്നാല്‍ തീരുമാനമെടുക്കാതെ ഫയല്‍ മാറ്റി വയ്ക്കാം.

ചീഫ് ജസ്റ്റിസിനു പുറമെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കൊളീജിയത്തിലെ അംഗങ്ങള്‍. സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ഇന്ദു മല്‍ഹോത്രയുടെയും കെ.എം. ജോസഫിന്റെയും പേരുകളാണ് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നത്. ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ കെ.എം. ജോസഫിന്റെ പേര് തിരിച്ചയയ്ക്കുകയായിരുന്നു. സീനിയോറിട്ടി അനുസരിച്ച് 42-ാമനാണെന്നും പ്രതിനിധീകരിക്കുന്ന കേരള ഹൈക്കോടതിക്ക് മതിയായ പ്രാതിനിദ്ധ്യമുണ്ടെന്നുമാണ് കേന്ദ്രം നല്‍കിയ വിശശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com