അഗര്‍ത്തല: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വിഡ്ഢിത്ത പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രംഗത്ത്. ബ്രിട്ടീഷുകാരുടെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോര്‍ നോബേല്‍ പുരസ്‌കാരം തിരിച്ചു നല്‍കിയെന്നാണ് ബിപ്ലബിന്റെ പുതിയ കണ്ടെത്തൽ. ഉദയ്പുറില്‍ രവീന്ദ്ര ജയന്തി ആഘോഷവേളയിലായിരുന്നു ബിപ്ലബിന്റെ പരാമര്‍ശം.
1913 ലാണ് ടാഗോറിന് നോബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ഈ പുരസ്‌കാരം പ്രതിഷേധ സൂചകമായി ടാഗോര്‍ തിരിച്ചുകൊടുത്തെന്നാണ് ബിപ്ലബ് പറയുന്നത്. ബിപ്ലബിന്റെ പ്രസംഗത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് 1919ൽ സര്‍ പദവി ടാഗോര്‍ തിരിച്ചുനല്‍കിയിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ബിപ്ലബ് വീണ്ടും അബദ്ധത്തിൽ ചാടിയത്.
സിവിൽ എഞ്ചിനീയർമാരാണ് സിവിൽ സർവീസിന് യോഗ്യർ, മഹാഭാരതകാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു, യുവാക്കൾ ജോലി അന്വേഷിച്ച് സർക്കാരിന് പിന്നാലെ നടക്കാതെ പശു വളർത്തുകയോ, പാൻഷോപ്പ് തുടങ്ങുകയോ ചെയ്യണം തുടങ്ങിയ ബിപ്ലബിന്റെ പ്രസ്താവനകൾ വിവാദമായിരുന്നു. ഇതേത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിപ്ലബിനെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ