ബംഗലൂരു : എക്സിറ്റ് പോൾ ഫലങ്ങൾ കണക്കിലെടുക്കാതെ വാരാന്ത്യം അടിച്ചുപൊളിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തമാശയായി എടുത്താല്‍ മതി. ഇത്തരം റിപ്പോർട്ടുകളിൽ ആശങ്കപ്പെടേണ്ടതില്ല. ഇനി രണ്ടുദിവസം ഇത്തരം വിനോദങ്ങളുടേതാണ്. അടുത്ത രണ്ടുദിവസം കോൺഗ്രസ് പ്രവർത്തകർ വിശ്രമിക്കുകയോ, വാരാന്ത്യം ആഘോഷിക്കുകയോ ചെയ്യാൻ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
എക്സിറ്റ് പോൾ ഫലങ്ങൾ നദിയിൽ ഇറങ്ങി നടന്ന് അക്കരെ വന്നയാളോട്, നദിയുടെ ആഴം പറയുന്നത് പോലെയാണെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്നും സിദ്ധരാമയ്യ ആവർത്തിച്ചു. ഇന്നലെ നടന്ന വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് ഫലങ്ങൾ, കർണാടകയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചിച്ചത്. ആര് അധികാരത്തിലേറുമെന്ന് തീരുമാനിക്കുന്നതിൽ ജനതാദൾ എസ് നിർണായക ശക്തിയായി മാറുമെന്നും പ്രവചിച്ചിരുന്നു.
എക്‌സിറ്റ് പോളുകളില്‍ ആക്സിസ് മൈ ഇന്ത്യ, സി.എന്‍.എന്‍-ന്യൂസ് 18, ടൈംസ് നൗ-വി.എം.ആര്‍. എന്നീ സര്‍വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചു. അതേസമയം സി.എന്‍.എക്സ്, ജന്‍ കി ബാത്ത്-റിപ്പബ്ലിക്, എ.ബി.പി-സീവോട്ടര്‍ എന്നീ സര്‍വേകള്‍ ബി.ജെ.പി. വലിയ ഒറ്റക്കക്ഷിയാകുമെന്ന് വിലയിരുത്തുന്നു. 224 മണ്ഡലങ്ങളില്‍ 222 എണ്ണത്തിലേക്കാണ് ശനിയാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. 70 ശതമാനമാണ് പോളിങ്. വോട്ടെണ്ണൽ മറ്റന്നാൾ നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ