ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ദുരിതംവിതച്ച് ആഞ്ഞടിക്കുന്ന പൊടിക്കാറ്റില്‍ മരണം 41 കഴിഞ്ഞു. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കാറ്റ് മരണക്കളം തീര്‍ത്തത്. മരണസംഖ്യയും നാശനഷ്ടവും ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ഉത്തര്‍പ്രദേശില്‍ 18പേര്‍ കൊല്ലപ്പെടുകയും 28ഓളംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല് കുട്ടികളുള്‍പ്പൈടെ 12പേരാണ് പശ്ചിമ ബംഗാളില്‍ കൊല്ലപ്പെട്ടത്. 15പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയില്‍ 9പേര്‍ കൊല്ലപ്പെട്ടു, ഡല്‍ഹിയില്‍ മൂന്നു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരങ്ങളും വൈദ്യതിതൂണുകളും മറിഞ്ഞുവീണാണു അപകടങ്ങള്‍ കൂടുതലും. മിക്കയിടത്തും റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. 10 ദിവസം മുന്‍പു യുപി, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലായി 134 പേരുടെ ജീവനുകളാണ് പൊടിക്കാറ്റ് കവര്‍ന്നത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞു പൊടുന്നനെ മാറിയ കാലാവസ്ഥയില്‍ രാജ്യതലസ്ഥാനം വിറയ്ക്കുകയായിരുന്നു. ഉച്ചവരെ ചൂടേറിയ അവസ്ഥയിലായിരുന്ന ഡല്‍ഹി നഗരം വൈകിട്ട് നാലരയോടെ ഇരുണ്ടു കറുത്തു. ആകാശത്തു മഴമേഘങ്ങള്‍ നിരന്നതിനു തൊട്ടുപിന്നാലെ കനത്ത പൊടിക്കാറ്റും മഴയുമെത്തി. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള 10 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചു. ഡല്‍ഹിയിലേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു. മഴ കാര്യമായില്ലെങ്കിലും അതിശക്തമായാണു പൊടിക്കാറ്റ് വീശുകയാണ്.
ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളില്‍ തിങ്കളും ചൊവ്വയും ഇടിയോടു കൂടിയ കൊടുങ്കാറ്റിനും പേമാരിക്കും
സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 5070 കിലോമീറ്റര്‍ വേഗതയിലായിരിക്കും കൊടുങ്കാറ്റ് വീശുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ