കര്‍ണാടക തെരഞ്ഞടുപ്പ് ഫലം ഇന്ത്യയെ പുതിയ ദിശയിലേക്ക് നയിക്കും: രാംദേവ്

2019 ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലേക്കുള്ള പ്രാപ്തി തെളിയിക്കുന്നതാവും കര്‍ണാടക തെരഞ്ഞടുപ്പ് ഫലമെന്ന് രാം ദേവ്
കര്‍ണാടക തെരഞ്ഞടുപ്പ് ഫലം ഇന്ത്യയെ പുതിയ ദിശയിലേക്ക് നയിക്കും: രാംദേവ്


കര്‍ണാടക:  കര്‍ണാടക തെരഞ്ഞടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ തെരഞ്ഞടുപ്പ് ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തെ പുതിയ ദിശയിലേക്ക് നയിക്കുമെന്ന് ബാബാ രാംദേവ്.  2019 ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലേക്കുള്ള പ്രാപ്തി തെളിയിക്കുന്നതാവും കര്‍ണാടക തെരഞ്ഞടുപ്പ് ഫലമെന്ന് രാം ദേവ് കൂട്ടിച്ചേര്‍ത്തു. കര്‍ണാടകത്തില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത ഏറെ കല്‍പ്പിക്കുന്നുണ്ടെങ്കിലും ബിജെപി അധികാരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണാടകത്തില്‍ സിദ്ധരാമയ്യയ്‌ക്കെതിരായ വികാരം ബിജെപിക്ക് നേട്ടമാകുമെന്നാണ് ബിജെപി കേന്ദ്രങ്ങളിലെ വിലയിരുത്തല്‍. ദളിത് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാനായെന്നും ബിജെപി അവകാശപ്പെടുന്നുണ്ട്. നഗരമേഖലകളിലെ പോളിംഗ് വര്‍ധനയും ബിജെപി പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകമാണ്. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കുമാരസ്വാമിയുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കാനാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് നല്‍കി സര്‍ക്കാര്‍ രൂപികരിക്കാന്‍ കഴിയുമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.

കര്‍ണാടകത്തില്‍ അധികാരം തുടരാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാകുമെന്ന് പല സര്‍വെകള്‍ പറയുന്നുണ്ടെങ്കിലും ഗോവയിലും മേഘാലയത്തിലും പയറ്റിയ തന്ത്രങ്ങള്‍ ബിജെപി കര്‍ണാടകയിലും മെനയുമോയെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. മല്ലികാര്‍ജ്ജുന്‍ ഘാര്‍ഘയെ മുഖ്യമന്ത്രിയാക്കാന്‍ യാതൊരുമടിയുമില്ലെന്ന് സിദ്ധരാമയ്യയുടെ പ്രഖ്യാപനം ജെഡിഎസ് പിന്തുണ കോണ്‍ഗ്രസിന് ലഭിക്കാന്‍ ഇടയാകുമെന്നും വിലയിരുത്തലുകള്‍ ഉണ്ട്.

അതേസമയം ജെഡിഎസ് ഇതുവരെ നിലപാട് വ്യക്തമാക്കാത്തത് ഇരുപാര്‍ട്ടികള്‍ക്കും പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. ജെഡിഎസ് 50 ലേറെ സീറ്റുകള്‍ ലഭിച്ചാല്‍ മുഖ്യമന്ത്രി പദം ജെഡിഎസിന് വേണമെന്ന ഫോര്‍മുലയാകും മുന്നോട്ട് വെക്കുക. 20നും മുപ്പതിനുമിടയിലാണെങ്കില്‍ ഉപമുഖ്യമന്ത്രിസ്ഥാനത്തിനായി ജെഡിഎസ് ഇരുപാര്‍ട്ടികളോടും ആവശ്യപ്പെടും എന്നാല്‍ അടുത്തവര്‍ഷം ലോക്‌സഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് പിന്തുണ നല്‍കുന്നത് പാര്‍ട്ടിക്ക് ദോഷമാകുമെന്നും വിലയിരുത്തലുകള്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com