ഗവര്‍ണര്‍ കൈവിട്ട കളിക്കില്ല, നിയമോപദേശം തേടും; തിരക്കിട്ട ചര്‍ച്ചകളുമായി ബിജെപി    

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടും
ഗവര്‍ണര്‍ കൈവിട്ട കളിക്കില്ല, നിയമോപദേശം തേടും; തിരക്കിട്ട ചര്‍ച്ചകളുമായി ബിജെപി    

ബംഗലൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടും. നിയമോപദേശം ലഭിച്ച ശേഷം തീരുമാനം അറിയിക്കുമെന്ന് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയതായി ജെഡിഎസ് നേതാവ് കുമാരസാമി മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാ പ്രകാരം  തീരുമാനം കൈക്കൊളളുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി കോണ്‍ഗ്രസ് വ്യക്തമാക്കി. 

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെയും ജെഡിഎസ് നേതാവ് കുമാരസാമിയുടെയും നേതൃത്വത്തിലുളള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുളള കത്തുകള്‍ സംഘം ഗവര്‍ണര്‍ക്ക് കൈമാറി. എല്ലാ എംഎല്‍എമാരെയും തന്റെ മുന്‍പില്‍ അണിനിരത്താന്‍ ഗവര്‍ണര്‍ അനുമതി നല്‍കാത്ത പശ്ചാത്തലത്തില്‍  ഇരുവിഭാഗങ്ങളില്‍ നിന്നുമായി അഞ്ചു എംഎല്‍എമാര്‍ വീതമുളള പ്രതിനിധി സംഘമാണ് ഗവര്‍ണറെ കണ്ടത്.നിലവില്‍ 117  എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ അവകാശവാദം. ഗവര്‍ണറുടെ ഭാഗത്തുനിന്നും പ്രതികൂലമായ തീരുമാനം ഉണ്ടായാല്‍ നിയമപരമായ വഴികള്‍ തേടുമെന്നും കുമാരസാമി മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായാണ് റിപ്പോര്‍ട്ട്.


ഇതിനിടെ ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ ജെഡിഎസ് പ്രതിഷേധം രേഖപ്പെടുത്തി.നൂറ് കണക്കിന് പ്രവര്‍ത്തകരാണ് വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്്.  സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ജെഡിഎസ് കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനില്‍ എത്തിയതിന് പിന്നാലെയാണ് ജെഡിഎസ് നേതാക്കളുടെ പ്രതിഷേധം. 

ബിജെപിയിലേക്കുളള കൂറുമാറ്റത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗലൂരുവില്‍ നിന്നും മാറ്റാനും കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com