വിശ്വാസ വോട്ട് നാളെ?; സമയം നീട്ടിനല്‍കാനാകില്ലെന്ന് സുപ്രീം കോടതി

കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ട് നടത്താനാകുമോയെന്ന് സുപ്രീംകോടതി
വിശ്വാസ വോട്ട് നാളെ?; സമയം നീട്ടിനല്‍കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നാളെ വിശ്വാസവോട്ട് നടത്താനാകുമോയെന്ന് സുപ്രീംകോടതി. ഇരുഭാഗങ്ങളുടെയും വാദം കേട്ടതിന് ശേഷമാണ് കോടതി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണ്. അത് എത്രയും പെട്ടെന്ന് നടത്തണം. നാളെ വിശ്വാസ വോട്ട് നടത്താമോയെന്ന്  കോടതി ചോദിച്ചു. മറ്റു വിഷയങ്ങള്‍ പിന്നീട് പരിഗണക്കാമെന്നും കോടതി പറഞ്ഞു. 

ഭൂരിപക്ഷമില്ലാത്ത കക്ഷിയെ ഗവര്‍ണര്‍ എങ്ങനെ ക്ഷണിക്കുമെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ചോദിച്ചു. ഇക്കാര്യം പിന്നീട് പരിശോധിക്കാമെന്ന് ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞു. വിശ്വാസവോട്ട് തേടുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. അത് നീട്ടിക്കൊണ്ടുപോകാനാകില്ല. നാളെത്തന്നെ വിശ്വാസ വോട്ട തേടുകയാണ് നല്ലതെന്ന് ജസറ്റ്‌സ് എ.കെ സിക്രി നി്ര്‍ദേശിച്ചു. തെരഞ്ഞെടുപ്പിന് മുമ്പും പിമ്പുള്ള സഖ്യം വ്യത്യസ്തമാണെന്നും കോടതി നിരീക്ഷിച്ചു. 

സര്‍ക്കാര്‍  രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍ ബിജെപി കോടതിയില്‍ ഹാജരാക്കി. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് എന്ന അവകാശവാദമാണ് കത്തിലുള്ളത്. ഇതിനെ ചോദ്യ ശരങ്ങളോടെയാണ് സുപ്രീംകോടതി നേരിട്ടത്. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് എങ്ങനെയെന്ന് ജസ്റ്റിസ് സിക്രി ചോദിച്ചു. കോണ്‍ഗ്രസ് നല്‍കിയ കത്തില്‍ പിന്തുണക്കുന്നവരുടെ വിവരങ്ങളുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. 

ആദ്യം ബിജെപി വാദമാണ് കോടതി കേട്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകള്‍  ബിജെപി അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയില്‍ വായിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാണ് ആദ്യ കത്തിലുള്ളത്. മറ്റുള്ളവരുടെ പിന്തുണയും ഭൂരിപക്ഷവുമുണ്ടെന്ന് രണ്ടാമത്തെ കത്തില്‍ യെദ്യൂരപ്പ അവകാശപ്പെടുന്നു. 

ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെന്ന് കോണ്‍ഗ്രസ്‌ വാദിച്ചു. എംഎല്‍എമാരെ കോണ്‍ഗ്രസ് അന്യായമായി തടവില്‍ വച്ചിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com