ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ മക്കള്‍ നീതി മയ്യം തയ്യാര്‍, നിലപാട് തിരുത്തി കമല്‍ഹാസന്‍; വാഗ്ദാനങ്ങളില്‍ വിശ്വാസമില്ല, ജനങ്ങളുടെ അഭിപ്രായം തേടും 

തമിഴ്‌നാട്ടില്‍ ഉടന്‍ തന്നെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി
ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ മക്കള്‍ നീതി മയ്യം തയ്യാര്‍, നിലപാട് തിരുത്തി കമല്‍ഹാസന്‍; വാഗ്ദാനങ്ങളില്‍ വിശ്വാസമില്ല, ജനങ്ങളുടെ അഭിപ്രായം തേടും 

ചെന്നൈ: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട മുന്‍നിലപാട് തിരുത്തി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. തമിഴ്‌നാട്ടില്‍ ഉടന്‍ തന്നെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നുമായിരുന്നു കമല്‍ ഹാസന്റെ നേരത്തെയുള്ള നിലപാട്. 

തമിഴ്‌നാട്ടിലെ 20 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ 'മക്കള്‍ നീതി മയ്യം' തയ്യാറെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. 'ഉപതിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ എപ്പോള്‍ നടത്തിയാലും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്'. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട്  അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളില്‍നിന്ന് അഭിപ്രായം തേടാനാണ് ഉദ്ദേശിക്കുന്നതെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. 

ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് കമല്‍ ഹാസന്‍ രൂപം നല്‍കിയത്. പളനിസ്വാമി നേതൃത്വം നല്‍കുന്ന നിലവിലെ തമിഴ്‌നാട് സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിച്ചേക്കാമെന്ന് കരുതുന്ന ഉപതിരഞ്ഞെടുപ്പിന്റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ദിനകരന്‍ പക്ഷത്തുള്ള 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചതോടെയാണ് തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. എം കരുണാനിധിയും എഐഎഡിഎംകെയിലെ എ.കെ ബോസും പ്രതിനിധീകരിച്ചിരുന്ന മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com