ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധരംഗത്തെ ശക്തപ്പെടുത്തുന്നതിനായുള്ള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. അമേരിക്കയുടെ ശക്തമായ ഉപരോധ ഭീഷണിയെ തള്ളിക്കൊണ്ടാണ് ഇന്ത്യയും റഷ്യയും പുതി അധ്യായം തുറന്നത്. രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ റഷ്യന്‍ പ്രധാനമന്ത്രി വഌദിമിര്‍ പുടിനും പ്രധാന മന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമാണ് ഇത് അടക്കമുള്ള എട്ട് കരാറില്‍ ഒപ്പുവെച്ചത്.
പ്രതിരോധത്തെ ശക്തികൂട്ടാനുള്ള ട്രയംഫ് എസ് 400 മിസൈല്‍ 40,000 കോടി രൂപയ്ക്കാണ് വാങ്ങുന്നത്. സമീപ രാജ്യങ്ങളില്‍ നിന്നുള്ള വ്യോമ അക്രമങ്ങള്‍ക്ക് വിലങ്ങിടാന്‍ റഷ്യന്‍ മിസൈലിന് സാധിക്കും. അമേരിക്ക ഉയര്‍ത്തിയ ഭീഷണികള്‍ വിലവെക്കാതെയാണ് കരാറുമായി ഇരു രാജ്യങ്ങളും മുന്നോട്ടുപോയത്. റഷ്യ, ഇറാന്‍, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളെ ഉപരോധിക്കാനുള്ള അമേരിക്കന്‍ നിയമത്തിന്റെ ഭീഷണി നിലനില്‍ക്കെയാണ് കരാറില്‍ മുന്നോട്ടുപോയത്.
വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ചര്‍ച്ചയും കരാര്‍ ഒപ്പിടലും. പ്രതിരോധം, ഊര്‍ജം, ബഹിരാകാശ ശാസ്ത്രം, റെയില്‍വേ, ചെറുകിട വ്യവസായം, രാസവളം തുടങ്ങിയ മേഖലകളിലാണ് മറ്റു കരാറുകള്‍. ആണവോര്‍ജവുമായി ബന്ധപ്പെട്ട കരാര്‍പ്രകാരം പുതിയ ആണവോര്‍ജ പദ്ധതികള്‍ക്കുള്ള സംയുക്ത സംരംഭങ്ങള്‍ക്കാണ് ധാരണയായത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് ഇതു സഹായകമാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
കാലങ്ങളോളം ഇന്ത്യയ്‌ക്കൊപ്പം റഷ്യ നിലയുറപ്പിച്ചെന്നും രാജ്യത്തിന്റെ വളര്‍ച്ചയില്‍ പലഘട്ടങ്ങളിലും നിര്‍ണായക പങ്കുവഹിച്ചെന്നും കരാര്‍ ഒപ്പുവെച്ചശേഷം പുതിനുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഭീകരതയെ നേരിടാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് പുതിനും വ്യക്തമാക്കി. ഇരു രാജ്യങ്ങളുടേയും സൈനിക- സാങ്കേതിക സഹകരണം വര്‍ധിപ്പിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കരയില്‍ നിന്ന് തൊടുക്കാന്‍ കഴിയുന്നതാണ് മിസൈല്‍. രാജ്യതിര്‍ത്തി ലംഘിക്കുന്ന അന്യരാജ്യങ്ങളിലെ വിമാനങ്ങളെയും മറ്റും തടയാന്‍ എസ് 400 ന് സാധിക്കും. റഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമായിരുന്നു ഇത്. എന്നാല്‍, തങ്ങളുടെ സഖ്യകക്ഷികളുടെയോ പങ്കാളികളുടെയോ സൈനികശേഷിക്കു കോട്ടമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല തീരുമാനമെന്ന് യു.എസ്. വെള്ളിയാഴ്ച വ്യക്തമാക്കി. റഷ്യയുമായി കരാര്‍ ഒപ്പിട്ടതിനു തൊട്ടുപിന്നാലെയാണ് യു.എസ്. സ്ഥാനപതി കാര്യാലയം വക്താവിന്റെ പ്രതികരണം വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ