ബംഗളൂരു: വരാനിരിക്കുന്ന കർണാടക ഉപതെരഞ്ഞെടുപ്പുകൾ സംയുക്തമായി നേരിടാൻ കോൺഗ്രസും ജനതാദൾ എസ് (ജെഡിഎസ്) ധാരണ. മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ സീറ്റുകളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സഖ്യ സ്ഥാനാർഥിയെ നിർത്തുമെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ പ്രഖ്യാപിച്ചു. ദേശീയ തലത്തിലെ വിശാല സഖ്യനീക്കങ്ങൾക്ക് തറക്കല്ല് പാകിയ കർണാടകത്തിൽ കോൺഗ്രസിനും ജെഡിഎസിനും ഉപതെരഞ്ഞെടുപ്പ് നിർണായകമാണ്.
ശിവമൊഗ, ബെള്ളാരി, മാണ്ഡ്യ, രാമനഗര, ജംഖണ്ഡി മണ്ഡലങ്ങളിലാണ് ഉപതതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നേതാക്കളായ ബി.എസ് യെദിയൂരപ്പയും ബി ശ്രീരാമലുവും എംഎൽഎമാരായപ്പോൾ ഒഴിവുവന്ന സീറ്റുകളാണ് ശിവമൊഗയും ബെളളാരിയും. ജെഡിഎസിലെ സി.എസ് പുട്ടരാജു മന്ത്രിയായപ്പോൾ മാണ്ഡ്യയിലും ഒഴിവുവന്നു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവച്ച രാമനഗരയും വാഹനാപകടത്തിൽ മരിച്ച കോൺഗ്രസ് എംഎൽഎ സിദ്ധനാമ ഗൗഡയുടെ മണ്ഡലമായ ജംഖണ്ഡിയും ഉപതരെഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങളാണ്.
കോൺഗ്രസും ജെഡിഎസും ഒരുമിച്ച് നേരിടാൻ ഒരുങ്ങുന്ന വലിയ തെരഞ്ഞെടുപ്പാണിത്. നാല് മാസം തികച്ച സഖ്യത്തിന് ബിജെപി ശക്തികേന്ദ്രങ്ങളിൽ മുന്നേറ്റമുണ്ടാക്കാനായാൽ നേട്ടമാകും. മാണ്ഡ്യയിലും രാമനഗരയിലും പ്രതീക്ഷവെക്കാത്ത ബിജെപിക്ക് സിറ്റിങ് സീറ്റുകളിൽ വോട്ട് കുറയാതെ നോക്കുകയാണ് വെല്ലുവിളി. യെദിയൂരപ്പയുടെ മകനെയും ശ്രീരാമലുവിന്‍റെ സഹോദരിയെയും സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടിയിലെ ധാരണ. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾ നിർണായകമയാണ് കാണുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ