ഹെെദരാബാദ്: രാജ്യത്തെ സർവകലാശാലകളിലും ക്യാമ്പസുകളിലും ബീഫ് ഫെസ്റ്റിവലും കിസ് ഓഫ് ലവും അടക്കമുള്ള പ്രതിഷേധങ്ങള്‍ നടത്തുന്നതിനെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. തെലങ്കാനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വെങ്കയ്യ നായിഡു.
ഭക്ഷണ രീതികള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക ഭക്ഷണം ഇഷ്ടമുള്ളവരും അത് ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവരും അതിനായി സ്വകാര്യമായി പാര്‍ട്ടികള്‍ സംഘടിപ്പിക്കണം. ചുംബിക്കണമെന്നുള്ളവർ അത് അവരുടെ മുറികളിലാകാം. എന്തിനാണ് പൊതുവില്‍ ചെയ്യുന്നത്, അത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
ജാതി, മതം, സംസ്കാരം, ഭക്ഷണ രീതി തുടങ്ങിയവയുടെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിൽ രൂപപ്പെടുന്ന പ്രശ്നങ്ങളെപ്പറ്റിയും ഉപരാഷ്ട്രപതി ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇത്തരം പ്രകടനങ്ങൾ ക്യാമ്പസുകളിൽ ഒരു പൊതു വിഷയമായി ഉയര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ജാതി, മതപരമായ അസഹിഷ്ണുതകള്‍ക്ക് ഇടമുള്ള സ്ഥലമല്ല ഇന്ത്യ. മതമെന്ന് പറയുന്നത് സ്വകാര്യവും ഒരു ജീവിത രീതിയുമാണ്. നമ്മുടെ സംസ്കാരത്തോടും മതത്തോടും പരസ്പരം ബഹുമാനിച്ച് ജീവിക്കുകയാണ് വേണ്ടത്. മനുഷ്യന്‍റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് സയന്‍സും ടെക്നോളജിയുമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ