ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് ഒഡീഷയുടെ 530 കിലോമീറ്റര്‍ അടുത്ത് എത്തി. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്.
അടുത്ത രണ്ട് ദിവസങ്ങളില്‍ ആന്ധ്രാപ്രദേശ് , ഒഡീഷ , പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒഡിഷയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തിത്‌ലി കേരളത്തെ ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിന് മുകളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. അറബിക്കടലിന്റെ മധ്യേ പടിഞ്ഞാറൻ തീരങ്ങളിലും തെക്കുപടിഞ്ഞാറൻ തീരങ്ങളിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്.
കേരള, കർണാടക തീരങ്ങളിൽ വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് മണിക്കൂറിൽ 35-45 കിലോമീറ്ററും ചില അവസരങ്ങളിൽ 50 കിലോമീറ്ററും വേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരങ്ങളിലും കടൽ പ്രക്ഷുബ്ധമാകും. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, ഒഡിഷയിലെ ഗജപതി, ഗഞ്ചം, ഖുർദ, നയാഗർ, പുരി ജില്ലകളിലാകും തിത്‌ലി കനത്ത നാശം വിതച്ചേക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഒരേസമയം രണ്ട് ചുഴലിക്കാറ്റുകൾ ഉണ്ടായതോടെ കേരളത്തിൽ തുലാവർഷത്തിന് അൽപംകൂടി കാത്തിരിക്കേണ്ടിവരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.ചുഴലിക്കാറ്റുകളുടെ സ്വാധീനം മൂലം കാറ്റ് ഇപ്പോഴും തെക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റുകളുടെ തീവ്രത കുറയുന്നതോടെ തുലാമഴ ആരംഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ