ഭോപ്പാല്‍: ഭാഗ്യം മോട്ടിലാല്‍ പ്രജാപതിയെ തേടിയെത്തിയത് അമ്പതാം വയസ്സില്‍ വജ്രത്തിന്റെ രൂപത്തിലാണ്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന വജ്രം തനിക്ക് ലഭിച്ചുവെന്ന് വിശ്വസിക്കാന്‍ പോലും ഇതുവരേക്കും മോട്ടിലാലിനായിട്ടില്ല. സെപ്തംബര്‍ 20 ന് മധ്യപ്രദേശിലെ പന്ന ജില്ലയില്‍ കല്യാണ്‍പൂര്‍ പട്ടി ഗ്രാമത്തില്‍ പാട്ടത്തിനെടുത്ത സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനിടെയാണ് വജ്രം മോട്ടിലാലിന്റെ കൈകളില്‍ തടഞ്ഞത്.
പരമ്പരാഗതമായി സ്ഥലം പാട്ടത്തിനെടുത്ത് നോക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് മണ്ണില്‍ നിന്നും ഇത്ര വലിയ നിധി കിട്ടുന്നതെന്നാണ് മോട്ടിലാല്‍ പറയുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും നല്ല വീടുണ്ടാക്കാനും, സഹോദരങ്ങളുടെ പെണ്‍മക്കളെ വിവാഹം ചെയ്തയയ്ക്കാനുമെല്ലാം ഈ തുക വിനിയോഗിക്കുമെന്നാണ് മോട്ടിലാല്‍ പറയുന്നത്.
42.59 കാരറ്റുള്ള വജ്രമാണ് മോട്ടിലാല്‍ കണ്ടെടുത്തത്. മധ്യപ്രദേശില്‍ നിന്നും കിട്ടുന്ന ഏറ്റവും വിലയേറിയ രണ്ടാമത്തെ വജ്രമാണിത്. 1961 ല്‍ 44.55 കാരറ്റുള്ള വജ്രം കച്വാ തോളജില്ലയില്‍ നിന്നും റസൂള്‍ അഹ്മദിന് ലഭിച്ചിരുന്നതായി ഖനന വകുപ്പ് അറിയിച്ചു. മോട്ടിലാലിന് ലഭിച്ച വജ്രം ഇപ്പോള്‍ ജില്ലാ കളക്ടറുടെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. നവംബറില്‍ ലേലത്തിന് വച്ച ശേഷം 11 ശതമാനം നികുതി കിഴിച്ചുള്ള തുക മോട്ടിലാലിന് സര്‍ക്കാര്‍ കൈമാറും.
ഇന്ത്യയിലെ പ്രവര്‍ത്തനക്ഷമമായ ഒരേയൊരു വജ്രഖനിയാണ് മധ്യപ്രദേശിലെ പന്നയിലുള്ളത്. ദേശീയ ഖനന വികസന കോര്‍പറേഷനാണ് ഇവിടുത്തെ ഖനനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ