തിത്‌ലിയില്‍ രണ്ട് മരണം, നാല് ലക്ഷത്തോളം ജനങ്ങള്‍ ഇരുട്ടില്‍, ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് (വീഡിയോ)

സംസ്ഥാനത്ത് വ്യാപകമായി വീടുകളും കെട്ടിടങ്ങളും കാറ്റില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ട്രെയിന്‍- വിമാന സര്‍വ്വീസുകള്‍ നേരത്തേ നിര്‍ത്തിവച്ചിരുന്നു. പുരി, ഗഞ്ജന
തിത്‌ലിയില്‍ രണ്ട് മരണം, നാല് ലക്ഷത്തോളം ജനങ്ങള്‍ ഇരുട്ടില്‍, ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് (വീഡിയോ)


ഭുവനേശ്വര്‍: മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലെത്തിയ തിത്‌ലി ചുഴലിക്കാറ്റില്‍ ആന്ധ്രയിലെ ശ്രീകാകുളത്ത് രണ്ട് പേര്‍ കൊല്ലപ്പെട്ടു. അതിശക്തമായ കാറ്റില്‍ വീട് തകര്‍ന്നും മരം കടപുഴകിയും മുദല്ല സുര്യാ റാവുവും തുഡി അപ്പാള നാരസമ്മയുമാണ് മരിച്ചത്. കാറ്റ് ആന്ധ്രാതീരത്ത് ശക്തിയാര്‍ജ്ജിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട് വന്നതോടെ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിലുള്ളവര്‍ യാത്രകള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. വിശാഖപട്ടണം, ശ്രീകാകുളം, വിജയനഗരം എന്നിവിടങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

ഗോപാല്‍ പൂരില്‍ രാവിലെ ആറ് മണിയോടെ വീശിയടിച്ച കാറ്റ് മണിക്കൂറില്‍ 107 കിലോമീറ്റര്‍ വേഗതയിലാണ് എത്തിയത്. ഇത് പിന്നീട് ശക്തി പ്രാപിച്ച് 126 ലേക്കും 150 ലേക്കും എത്തുകയായിരുന്നു. ഒഡീഷയുടെ തെക്കന്‍ ജില്ലകളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മൂന്ന് ലക്ഷം പേരെയാണ് മുന്‍കരുതലെന്ന നിലയില്‍ തീരപ്രദേശങ്ങളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. 

സംസ്ഥാനത്ത് വ്യാപകമായി വീടുകളും കെട്ടിടങ്ങളും കാറ്റില്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ട്രെയിന്‍- വിമാന സര്‍വ്വീസുകള്‍ നേരത്തേ നിര്‍ത്തിവച്ചിരുന്നു. പുരി, ഗഞ്ജന്‍ , ഗജപതി, കേന്ദ്രാപാറാ, ഖുദ്ര, ജഗദ്‌സിങ്പൂര്‍, ഭദ്രക്, ബാലസോര്‍ എന്നീ ജില്ലകളിലാണ് ചുഴലിക്കാറ്റ് കനത്തനാശം വിതച്ചത്. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ മുഴുവന്‍ വൈദ്യുതി - ടെലഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരുന്നു. മരങ്ങളും പോസ്റ്റുകളും വ്യാപകമായി തകര്‍ന്നു. മരം വീണത് മൂലം റോഡ് ഗതാഗതം പലയിടങ്ങളിലും താറുമാറായിട്ടുണ്ട്. ഇത് എത്രയും വേഗം സഞ്ചാരയോഗ്യമാക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com