രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ഫോട്ടോ ആല്‍ബം കണ്ടിരുന്നു; പുലര്‍ച്ചെ അവരെ ക്രൂരമായി കൊലപ്പെടുത്തി; 19 കാരന്‍ അറസ്റ്റില്‍

മാതാപിതാക്കള്‍ ചീത്തപറയുന്നതില്‍ മനംമടുത്താണ് സുരാജ് അരുംകൊല നടത്തിയത്
രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ഫോട്ടോ ആല്‍ബം കണ്ടിരുന്നു; പുലര്‍ച്ചെ അവരെ ക്രൂരമായി കൊലപ്പെടുത്തി; 19 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി; മോഷണശ്രമത്തിനിടെ അവര്‍ തന്റെ അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്നത് കൊലപാതകികളുടെ കൈയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മകന്റെ മൊഴിയില്‍ നിന്നാണ്. എന്നാല്‍ അന്വേഷണത്തിന് ഒടുവില്‍ മാതാപിതാക്കളുടേയും സഹോദരിയുടേയും കൊലപാതകത്തിന് 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ജിലെ വീട്ടിലാണ് മിഥിലേഷ് വര്‍മയും കുടുംബവും ക്രൂരമായി കൊലചെയ്യപ്പെട്ടത്. മോഷ്ടാക്കളാണ് തന്റെ വീട്ടുകാരെ കൊലചെയ്തത് എന്നായിരുന്നു വിരലിന് മാത്രം പരുക്കേറ്റ് മൂത്തമകന്‍ സൂരജ് വര്‍മ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മാതാപിതാക്കള്‍ ചീത്തപറയുന്നതില്‍ മനംമടുത്താണ് സുരാജ് അരുംകൊല നടത്തിയത്.  പഠിക്കാത്തതിനും കോളേജില്‍ കയറാതെ നടക്കുന്നതിനും മാതാപിതാക്കള്‍ ചീത്ത പറയുന്നത് പതിവായിരുന്നു. ഓഗസ്റ്റ് 15 ന് പട്ടം പറത്തിയതിന് വഴക്കു പറഞ്ഞതില്‍ പ്രകോപിതനായാണ് ഇയാള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തന്റെ കുടുംബത്തെ കുത്തിക്കൊല്ലുകയായിരുന്നു. 

പട്ടം പറത്തിയതിന് അച്ഛന്‍ സുരാജിനെ തല്ലിയിരുന്നു. അങ്ങനെയാണ് കുടുംബത്തെ പാഠം പഠിപ്പിക്കാന്‍ ഇയാള്‍ തീരുമാനിക്കുന്നത്. ചൊവ്വാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയ സുരാജ് ഒരു കത്തിയും കത്രികകളും കൊണ്ടാണ് മടങ്ങിയെത്തിയത്. അന്ന് വൈകുന്നേരം വീട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിച്ചു. പഴയ ഫോട്ടോ ആല്‍ബം നോക്കിയും വിശേഷങ്ങള്‍ പങ്കുവെച്ചും ഏറെനേരം ഇവര്‍ ഇരുന്നു. അടുത്തദിവസം മൂന്ന് മണിക്ക് ഉറക്കം ഉണര്‍ന്ന സൂരജ് നേരെ പോയത് അച്ഛന്റേയും അമ്മയുടേയും മുറിയിലേക്കാണ്. അച്ഛന്റെ നെഞ്ചിലും വയറ്റിലും കത്തികൊണ്ട് നിരവധി തവണ കുത്തി. ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന അമ്മ സിയ ഒച്ചവെക്കാന്‍ തുടങ്ങിയപ്പോഴേക്കും അമ്മയെ ആക്രമിച്ചു. 

അതിന് ശേഷം അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന 15 കാരി അനിയത്തിയുടെ റൂമിലേക്ക് എത്തി കഴുത്തു മുറിച്ചു കൊന്നു. ഗുരുതരമായി പരുക്കേറ്റിരുന്ന അമ്മ മകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അമ്മയെ കുത്തിക്കൊല്ലുകയായിരുന്നു. എല്ലാവരും മരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷം വീട് അലങ്കോലമാക്കുകയും കത്തിയില്‍ നിന്ന് കൈഅടയാളം കഴുകിക്കളയുകയും ചെയ്തു. അകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് അടുത്ത വീട്ടുകാരെ വിവരം അറിയിക്കുന്നത്. 

എന്നാല്‍ ഇയാള്‍ പറഞ്ഞതിലുണ്ടായ വൈരുധ്യമാണ് പൊലീസിന് സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബാത്ത്‌റൂമില്‍ സുരാജ് കൈരേഖ കഴുകിക്കളഞ്ഞതായി ഫോറന്‍സിക് വിഭാഗം കണ്ടെത്തി. കൊല്ലാന്‍ ഉപയോഗിച്ച കത്തി കൂടി കണ്ടെടുത്തതോടെ സുരാജാണെന്ന് തെളിയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com