ന്യൂഡൽഹി: അച്ചടക്കം ആവശ്യപ്പെടുന്നവരെ സ്വേച്ഛാധിപതികളായി മുദ്ര കുത്തുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപരാഷ്ട്രപതിയെന്ന നിലയിൽ ഒരു വർഷം പൂർത്തിയാക്കിയ രാജ്യസഭാ ഉപാധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. പുതിയൊരു ഇന്ത്യയുടെ നിർമാണത്തെ കുറിച്ചാണ് പ്രതിപാദിക്കുന്ന 'മൂവിംഗ് ഓൺ മൂവിംഗ് ഫോർവേർഡ്: എ ഇയർ ഇൻ ഓഫീസ്' എന്നാമ് വെങ്കയ്യ നായിഡു എഴുതിയ പുസ്തകത്തിന്റെ പേര്.
വെങ്കയ്യ നായിഡു അച്ചടക്കമുള്ള നേതാവാണെന്ന് മോദി വിശേഷിപ്പിച്ചു. ഉത്തരവാദിത്വങ്ങൾ ഏറ്റെക്കുമ്പോൾ അദ്ദേഹം അസാമാന്യമായ ദീർഘവീക്ഷണം പ്രകടിപ്പിക്കാറുണ്ട്. ഏത് ജോലി ഏൽപിച്ചാലും വെങ്കയ്യ നായിഡു തികഞ്ഞ മാന്യതയോടെയും അതിന്റെ മര്യാദയോടെയും അത് പൂർത്തിയാക്കും. കഴിഞ്ഞ അര നൂറ്റാണ്ടായി രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുകയാണ് അദ്ദേഹം. ഒരു ദശാബ്ദക്കാലം വിദ്യാർത്ഥി രാഷ്ട്രീയത്തിലും 40 വർഷം സംസ്ഥാന -ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം വിരാജിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയി തന്റെ മന്ത്രിസഭയിൽ നായിഡുവിനെ അംഗമാക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, ഗ്രാമീണ വികസന മന്ത്രാലയം വേണമെന്നായിരുന്നു നായിഡുവിന്റെ ആഗ്രഹം. ഹൃദയം കൊണ്ട് അദ്ദേഹം കർഷകനാണ്. കർഷകരുടെ ക്ഷേമത്തെ കുറിച്ച് അദ്ദേഹം എന്നും ആലോചിച്ചിരുന്നു. നായിഡുവിന്റെ പ്രയത്നം കൊണ്ടാണ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന നിലവിൽ വന്നതെന്നും മോദി കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ