മഞ്ഞുമലയിലെ തടാകത്തിന് വലിപ്പം കൂടുന്നു; മല പിളരും, കാത്തിരിക്കുന്നത് വന്‍ ദുരന്തം

2001 ലാണ് മഞ്ഞുമലയില്‍ തടാകം രൂപപ്പെടുന്നതായി കണ്ടെത്തിയത്
മഞ്ഞുമലയിലെ തടാകത്തിന് വലിപ്പം കൂടുന്നു; മല പിളരും, കാത്തിരിക്കുന്നത് വന്‍ ദുരന്തം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മഞ്ഞുമലയില്‍ സ്ഥിതിചെയ്യുന്ന തടകത്തിന്റെ വലുപ്പം കൂടുന്നതായി റിപ്പോര്‍ട്ട്. നീതി താഴ്വരയില്‍ മന്ദാകിനി നദിയുടെ വൃഷ്ടിപ്രദേശത്ത് രൂപപ്പെട്ട തടാകത്തിന്റെ വ്യാസം കൂടുന്നുണ്ടെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ തെളിയിക്കുന്നത്. ഇത് മഞ്ഞുമല പിളരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. 

2001 ലാണ് മഞ്ഞുമലയില്‍ തടാകം രൂപപ്പെടുന്നതായി കണ്ടെത്തിയത്. അന്നുമുതല്‍ അതിന്റെ വിസാതാരം കൂടിക്കൊണ്ടിരിക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. തടാകത്തിലെ ജലം ഒഴുകിപ്പോകാതെ കെട്ടിനില്‍ക്കുന്നത് മലയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പുറത്തേക്കൊഴുകാതെ നിലകൊള്ളുന്ന വെള്ളത്തിന്റെ മര്‍ദം ചിലുപ്പോള്‍ മഞ്ഞുമല പിളരുന്നതിന് കാരണമായേക്കും. അങ്ങനെ വലിയ മഞ്ഞു പാളികള്‍ തടാകത്തില്‍ പതിക്കുകയാണെങ്കില്‍ വന്‍തോതില്‍ ജലം പുറത്തേക്കൊഴുകി വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതിനും കാരണമായേക്കാം.

ഉത്തരാഖണ്ഡ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍(യുഎസ്എസി) തടാകരൂപീകരണത്തെക്കുറിച്ച് അധികൃതരെ അറിയിച്ചു. കൂടുതല്‍ പഠനങ്ങള്‍ക്കായി വാദിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ജിയോളജി(ഡബ്ല്യുഐഎച്ച്ജി)യോട് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. 2013 ല്‍ ചൗരാബാരി മഞ്ഞുമല പിളര്‍ന്ന് തടാകത്തില്‍ പതിച്ചത് വന്‍തോതില്‍ ജലം പുറത്തേക്കൊഴുകി കേദാര്‍നാഥ് മുങ്ങിപ്പോയ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. സമാനദുരന്തം ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉത്തരാഖണ്ഡില്‍ നിലവിലുള്ളതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com