ഇന്ധനവില ഇന്നും കൂടി; മുംബൈയില്‍ പെട്രോള്‍ വില 87 രൂപ 89 പൈസ, ഭാരത് ബന്ദ് നാളെ

രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ ഒരു ലിറ്ററിന്റെ പെട്രോള്‍ വില 87.89 രൂപയിലെത്തി
ഇന്ധനവില ഇന്നും കൂടി; മുംബൈയില്‍ പെട്രോള്‍ വില 87 രൂപ 89 പൈസ, ഭാരത് ബന്ദ് നാളെ

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളിലുളള ഇന്ധനവില വര്‍ധന ഇന്നും തുടര്‍ന്നു. റെക്കോഡുകള്‍ ഭേദിച്ചാണ് ഇന്ധനവില വര്‍ധന മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംബൈയില്‍ ഒരു ലിറ്ററിന്റെ പെട്രോള്‍ വില 87.89 രൂപയിലെത്തി. അധികം താമസിയാതെ മുംബൈയില്‍ പെട്രോള്‍ വില 90 രൂപ കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീസലിന് 77.09 രുപയുമാണ്. തിരുവനന്തപുരത്ത് ഒരു വര്‍ഷം മുന്‍പ് 73.72 രൂപയായിരുന്നു പെട്രോളിന്റെ വില. നിലവില്‍ പത്തുരൂപ വര്‍ധിച്ച് പെട്രോള്‍ വില 83.53 രൂപയിലെത്തി. ഇന്ധനവിലയില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ധിന് ആഹ്വാനം ചെയ്തിരിക്കെ വില മുകളിലോട്ട് തന്നെ കുതിക്കുകയാണ്. 

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്നതിനനുസൃതമായാണ് ഇന്ത്യയിലും വില വര്‍ധിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് നികുതി ഭാരം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതില്‍ രാജ്യമൊട്ടാകെ പ്രതിഷേധം പുകയുകയാണ്. എക്‌സൈസ് തീരുവ കുറച്ചത് കൊണ്ട് നിലവിലെ സാഹചര്യത്തില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ഇറാന്‍, വെനിസ്വല, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ രാഷ്ട്രീകാരണങ്ങളാണ് അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ധനക്ക് കാരണമെന്നും കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ഘടക കക്ഷിയായ ശിവസേനയും പ്രതിഷേധവുമായി രംഗത്തെത്തി. മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ 2014ലെ ബിജെപിയുടെ മുദ്രാവാക്യമായ അച്ഛാദിന്‍ എന്നെഴുതിയ പോസ്റ്ററുകള്‍ ശിവസേന പതിപ്പിച്ചു. കോണ്‍ഗ്രസ് നാളെ നടത്താനിരിക്കുന്ന ഭാരത് ബന്ദിന് പ്രതിപക്ഷ പാര്‍ട്ടികളില്‍ മിക്കതും ഇടതുപക്ഷപാര്‍ട്ടികളും പിന്തുണ നല്‍കുന്നുണ്ട്. 

എട്ടുമാസത്തിനിടെ രാജ്യത്ത് പെട്രോളിന് പത്ത് രൂപയ്ക്കടത്തും ഡീസലിന് 15 രൂപയ്ക്കടുത്തും വര്‍ധനവുണ്ടായി. രണ്ടാഴ്ച്ചക്കിടെ മാത്രം പെട്രോളിന് രണ്ടര രൂപയ്ക്ക് മുകളിലും ഡീസലിന് മൂന്നര രൂപയ്ക്കടുത്തും വര്‍ധവുണ്ടായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com