പ്രതിപക്ഷത്തിന് നയ ദാരിദ്ര്യം; അവരുടെ ലക്ഷ്യം നരേന്ദ്ര മോദിയെ തടയുക മാത്രം; 2022ഓടെ പുതിയ ഇന്ത്യയെന്ന് ബി.ജെ.പി പ്രമേയം

2019ലെ പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ട് ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം
പ്രതിപക്ഷത്തിന് നയ ദാരിദ്ര്യം; അവരുടെ ലക്ഷ്യം നരേന്ദ്ര മോദിയെ തടയുക മാത്രം; 2022ഓടെ പുതിയ ഇന്ത്യയെന്ന് ബി.ജെ.പി പ്രമേയം

ന്യൂഡൽഹി: 2019ലെ പൊതുതിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ട് ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം. 2022 ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുന്ന പ്രമേയം ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് പാസാക്കി. മോദിയെ എതിർക്കുന്ന പ്രതിപക്ഷം നേതാവില്ലാത്ത അവസ്ഥയിലാണ്. അവർക്ക് വ്യക്തമായ നയങ്ങളില്ലെന്ന് കുറ്റപ്പെടുത്തുന്ന പ്രമേയം രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് മോദിയാണെന്നും അവകാശപ്പെടുന്നു. യോഗത്തിന്റെ തീരുമാനങ്ങൾ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വിശദീകരിച്ചു.

2022ഓടെ പുതിയ ഇന്ത്യ എന്ന ആശയമുള്ള പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അവതരിപ്പിച്ചത് യോ​ഗം എെക്യകണ്ഠേന പാസാക്കി. 2019ൽ അധികാരത്തിൽ വരാമെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതീക്ഷ ദിവാസ്വപ്നം മാത്രമാണ്. നാല് വര്‍ഷമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് നടന്നത്. 2022 ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ ബി.ജെ.പിക്ക് കഴിയും. ഭീകരത,​ ജാതീയത,​ വർഗീയത എന്നിവയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനാകും. 2022 ആകുമ്പോഴേയ്ക്കും വീടില്ലാത്ത ആരും തന്നെ ഉണ്ടാവുകയുമില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ ദര്‍ശനവും ഇച്ഛാശക്തിയും ഭാവനയും പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമാണെന്നും പ്രമേയം പറയുന്നു. 

പ്രതിപക്ഷത്തിന് നയ ദാരിദ്ര്യമാണ്. ശരിയായ നയമോ നേതാവോ ഇല്ലാതെ നിരാശഭരിതരും ഇച്ഛാഭംഗം സംഭവിച്ചവരുമായി അവർ മാറിക്കഴി‌ഞ്ഞു. നരേന്ദ്ര മോദിയെ തടയുക എന്ന ഏക ലക്ഷ്യമാണ് അവർക്കുള്ളത്. നാല് വർഷം പിന്നിടുമ്പോൾ മോദി 70 ശതമാനത്തിന് മുകളിൽ പേരുടെ അംഗീകാരം നേടിക്കഴിഞ്ഞുവെന്നും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com