സ്ത്രീധനപീഡന കേസ് : ഉടനടി അറസ്റ്റു പാടില്ലെന്ന വിധിയിൽ സുപ്രീംകോടതി ഭേദഗതി വരുത്തി

സ്ത്രീധനപീഡന പരാതികൾ പരിശോധിക്കാൻ ജില്ലാതല കുടുംബക്ഷേമസമിതികൾ രൂപീകരിക്കണമെന്ന നിർദേശം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി
സ്ത്രീധനപീഡന കേസ് : ഉടനടി അറസ്റ്റു പാടില്ലെന്ന വിധിയിൽ സുപ്രീംകോടതി ഭേദഗതി വരുത്തി

ന്യൂഡൽഹി :  സ്ത്രീധനപീഡന കേസുകളില്‍ ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഉടനടി അറസ്റ്റു പാടില്ലെന്ന വിധിയിൽ സുപ്രീംകോടതി ഭേദഗതി വരുത്തി. സ്ത്രീധനപീഡന പരാതികൾ പരിശോധിക്കാൻ ജില്ലാതലത്തിൽ കുടുംബക്ഷേമസമിതികൾ രൂപീകരിക്കണമെന്ന നിർദേശം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ്, രണ്ടം​ഗ ബെഞ്ച് പുറപ്പെടുവിച്ച മുൻ വിധി തിരുത്തിയത്. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അത് സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിയമത്തിൽ അപര്യാപ്തതകൾ ഉണ്ടെങ്കിൽ അതിന് പരിഹാരം കാണേണ്ടത് നിയമനിർമാണ സഭകളാണ്. കോടതി അല്ലെന്നും മൂന്നം​ഗ ബെഞ്ച് വ്യക്തമാക്കി.

സ്ത്രീധനപീഡന പരാതികൾ പരിശോധിക്കാൻ ജില്ലാതലത്തിൽ കുടുംബക്ഷേമസമിതികൾ രൂപീകരിക്കണം. ഈ സമിതികളുടെ റിപ്പോർട്ട് പ്രകാരമേ അറസ്റ്റ് പാടുള്ളുവെന്നാണ് കഴിഞ്ഞവർഷം  ജൂലൈയിൽ ജസ്റ്റിസുമാരായ എ കെ ​ഗോയൽ, യുയു ലളിത് എന്നിവടങ്ങിയ രണ്ടംഗ ബെഞ്ച് വിധിച്ചത്. ഫാമിലി വെൽഫെയർ കമ്മിറ്റികൾ ജുഡീഷ്യൽ സംവിധാനത്തിന് പുറത്തുള്ള സമിതികളാണ്. ഇതിന് കോടതിയുടെയോ, പൊലീസിന്റെയോ അധികാരമോ, പ്രവർത്തനമോ ചെയ്യാനാകില്ല. 

കുടുംബക്ഷേമസമിതികളുടെ റിപ്പോർട്ട് പ്രകാരമേ അറസ്റ്റ് പാടുള്ളുവെന്ന മുൻ വിധി ക്രിമിനൽനടപടി ചട്ടത്തിന് വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. അതേസമയം സ്ത്രീധന പീഡന കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥരും കോടതികളും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുള്ള  മറ്റ് മാര്‍ഗനിര്‍ദേശങ്ങൾ കോടതി നിലനിർത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com