ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു എന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അജയ് മാക്കന്‍ വിദേശത്ത് പോകുന്നു എന്നത് ശരിയാണ്. അദ്ദേഹത്തിന് ശാരീരികമായി ചില പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചികില്‍സയ്ക്കായാണ് അദ്ദേഹം വിദേശത്തേക്ക് പോകുന്നത്. ചികില്‍സ കഴിഞ്ഞ് അടുത്ത ആഴ്ചയോടെ അദ്ദേഹം തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
വിദേശത്തേക്ക് പോകുന്നതിനാല്‍ കോണ്‍ഗ്രസ് പിസിസി അധ്യക്ഷനെന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന് പ്രയാസമുണ്ട്. മാത്രമല്ല ചികില്‍സയുമായി ബന്ധപ്പെട്ടുള്ള യാത്രയും ചുമതലകള്‍ നിറവേറ്റുന്നതില്‍ തടസ്സമായേക്കുമോ എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ട്. എന്തായാലും അജയ് മാക്കന്‍ പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടില്ല. അദ്ദേഹം തിരിച്ചെത്തി, ചികില്‍സയുടെ മറ്റ് കാര്യങ്ങള്‍ അറിഞ്ഞശേഷംമാത്രമേ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് നടത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കൂ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോയും അറിയിച്ചു.
ആരോഗ്യസ്ഥിതി മോശമാണെന്ന് കാട്ടി, 54 കാരനായ അജയ് മാക്കന്‍ രാഹുൽ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ. 2015 ല്‍ അരവിന്ദ് സിങ് ലവ്‌ലിക്ക് പകരമായാണ് അജയ്മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന്, രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ