മുഖം പൊത്തി കരഞ്ഞ അവന്റെ കണ്ണീരൊപ്പാന്‍ എത്തിയത് ആയിരങ്ങള്‍; ഡല്‍ഹിയില്‍ മരിച്ച തോട്ടിയുടെ കുടുംബത്തിന് സഹായപ്രവാഹം  

ചിത്രം പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഏകദേശം 27ലക്ഷത്തോളം രൂപ ഈ കുടുംബത്തെതേടിയെത്തി
മുഖം പൊത്തി കരഞ്ഞ അവന്റെ കണ്ണീരൊപ്പാന്‍ എത്തിയത് ആയിരങ്ങള്‍; ഡല്‍ഹിയില്‍ മരിച്ച തോട്ടിയുടെ കുടുംബത്തിന് സഹായപ്രവാഹം  

ന്യൂഡല്‍ഹി: മൃതശരീരം സംസ്‌കരിക്കാന്‍ പണമില്ലാതെ ശ്മശാനത്തിന് മുന്നില്‍ കിടത്തിയിരുന്ന അച്ഛനെ കാണാന്‍ എത്തിയ മകന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വലിയ വേദനയാണ് ഉണ്ടാക്കിയത്. വെള്ളപുതച്ചു കിടക്കുന്ന അച്ഛന്റെ മൃതശരീരത്തിന് അടുത്തേക്ക് നടന്നടുത്ത അവന്‍ മുഖത്തുനിന്ന് തുണി മാറ്റി അവന്റെ കുഞ്ഞി കൈകള്‍ കൊണ്ട് അച്ഛന്റെ കവിളുകളില്‍ പിടിച്ച് മുഖം പൊത്തി കരയുമ്പോഴുള്ള ദൃശ്യമാണ് ചിത്രത്തിലുള്ളത്. സമൂഹമാധ്യമങ്ങിലൂടെ പ്രചരിച്ച ഈ ചിത്രം കണ്ട് ആയിരങ്ങളാണ് അവന്റെ കണ്ണീരൊപ്പാന്‍ എത്തിയത്.

ഡല്‍ഹിയിലെ അഴുക്കു ചാലില്‍ ഇറങ്ങി ജോലി ചെയ്യുന്നതിനിടെ മരിച്ച ക്ലീനിങ് തൊഴിലാളി അനിലിന്റെ കുടുംബത്തേതേടിയാണ് സഹായപ്രവാഹമെത്തിയത്. ചിത്രം പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ ഏകദേശം 27ലക്ഷത്തോളം രൂപ ഈ കുടുംബത്തെതേടിയെത്തി. 

തോട്ടി തൊഴിലാളികളുടെ ദുരിത ജീവിതം തുറന്നു കാട്ടുന്നതായിരുന്നു ആ ചിത്രം. മൃതദേഹം ദഹിപ്പിക്കാനുള്ള പണം പോലും ഇല്ലാത്തതുകൊണ്ട് ശ്മശാനത്തിന് മുന്നില്‍ കിടത്തിയിരിക്കുകയായിരുന്നു അവന്റെ അച്ഛനെ. 

28 കാരനായ അനിലാണ് അഴുക്കുചാലില്‍ ഇറങ്ങി പണി ചെയ്യുന്നതിനിടെ മരിച്ചത്. സുരക്ഷ കരുതല്‍ എടുക്കാതെ അഴുക്കുചാലില്‍ ഇറങ്ങിയ അനില്‍ മുങ്ങി മരിക്കുകയായിരുന്നു. സീവേജ് പൈപ്പിനുള്ളില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചെന്ന വാര്‍ത്ത വന്നതിന് ഒരാഴ്ച തികയും മുന്‍പാണ് അനിലിന്റെ മരണവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com