ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശരാശരി വരുമാനം 24.59 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. രാജ്യത്ത് ആകെയുള്ള 4086 എം.എല്‍.എമാരില്‍ 941 പേര്‍ ഇതുവരെ വാര്‍ഷിക വരുമാനം വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വരുമാനം വെളിപ്പെടുത്താത്ത എംഎല്‍എമാരുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍. അസോസിയേഷന്‍ ഫോര്‍ ഡെമൊക്രോട്ടിക് റിഫോംസ്, നാഷണൽ ഇലക്ഷൻ വാച്ച് എന്നിവരാണ് കണക്കുകള്‍ പുറത്തുവിട്ടത്.
കേരളത്തിലെ 84 അംഗങ്ങള്‍ വരുമാനം വെളുപ്പെടുത്തിയിട്ടില്ലെന്ന് എ.ഡി.ആറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ബാക്കി 56 എം.എല്‍.എമാരുടെ ആകെ വാര്‍ഷിക വരുമാനം പതിനാലു കോടി രൂപയാണ്. ഇവരുടെ ശരാശരിയെടുത്താല്‍ 25ലക്ഷം രൂപയും. ധനികരായ എം.എല്‍.എമാരുടെ കൂട്ടത്തില്‍ പന്ത്രണ്ടാം സ്ഥാനത്ത് കേരളത്തില്‍ നിന്ന് കെ.മുരളീധരനുണ്ട്. ഏഴരക്കോടിയാണ് മുരളീധരന്റെ വാര്‍ഷിക വരുമാനം.
കർണാകടകയിലെ 203എംഎൽഎമാരുടെ ശരാശരി വാർഷിക വരുമാനം 111 ലക്ഷം എന്ന കണക്കിലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ വാർഷിക വരുമാനക്കണക്ക് 8.5 ലക്ഷം എന്ന തോതിലാണ്.
157 കോടിയുടെ വരുമാനവുമായി കര്‍ണാടകയിലെ എം.നാഗരാജു ആണ് ധനികരിലെ ഒന്നാമന്‍. ആയിരത്തിനാലു രൂപ മാത്രം വരുമാനമുള്ള ആന്ധ്രയിലെ ടി.ഡി.പി അംഗം യാമിനി ബാലയാണ് പാവപ്പെട്ട എം.എല്‍.എമാരുടെ കൂട്ടത്തില്‍ ഒന്നാമത്. 41,000 രൂപ മാത്രം വാര്‍ഷിക വരുമാനമുള്ള വി.എസ്.അച്യുതാനന്ദന്‍ ഈ പട്ടികയില്‍ പത്താം സ്ഥാനത്തുണ്ട്.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള എംഎൽഎമാർക്കാണ് വരുമാനം അധികമുള്ളതെന്നത് ശ്രദ്ധേയമാണ്. എട്ടാം ക്ലാസില്‍ താഴെ വിദ്യാഭ്യാസമുള്ള 139 എം.എല്‍.എമാരുടെ ശരാശരി വരുമാനം 90 ലക്ഷം രൂപയാണ്. ബിരുദവും ബിരുദാന്തര ബിരുദവുമുള്ള രണ്ടായിരത്തോളം എം.എല്‍.എമാരുടെ ശരാശരി വരുമാനം 21 ലക്ഷം രൂപയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ