ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2019ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതായി റിപ്പോര്‍ട്ടുകൾ. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തിമിഴിശൈ സൗന്ദര്‍രാജനും ഭര്‍ത്താവും നെഫ്രോളജിസ്റ്റുമായ ഡോ. പി സൗന്ദര്‍രാജനും മോദിയുടെ പേര് നാമനിര്‍ദേശം ചെയ്തതായി പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയതിന്റെ പേരിലാണ് പേര് നിർദേശിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡോ.തമിഴിശൈ സൗന്ദര്‍രാജനാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. ഞായറാഴ്ച്ചയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി മോദി ഉദ്ഘാടനം ചെയ്തത്.
നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി 2019 ജനുവരി 31 ആണ്. എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുക. സര്‍വ്വകലാശാല അധ്യാപകര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രിയുടെ പേര് നിര്‍ദേശിക്കാവുന്നതാണെന്നും റിപ്പോർട്ടിലുണ്ട്.
പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ പുകഴ്ത്തി തിമിഴിശൈ സൗന്ദര്‍രാജന്റെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് മോദിയെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ