ലഖ്നൗ: 19കാരനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 19 വർഷങ്ങൾക്ക് ശേഷം കോടതിയുടെ നോട്ടീസ്. മഹാരാജ്ഗഞ്ജ് സെഷൻസ് കോടതിയുടെ ഉത്തരവ്. 1999ൽ അന്നത്തെ സമാജ് വാദി പാര്‍ട്ടി നേതാവ് തലത് അസീസിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന സത്യപ്രകാശ് യാദവ് കൊല്ലപ്പെട്ട കേസിലാണ് യോഗിയ്ക്ക് കോടതി നോട്ടീസ് അയച്ചത്. യോഗിക്ക് വലിയ തിരിച്ചടിയായേക്കാവുന്നതാണ് കോടതിയുടെ ഉത്തരവ്.
1999ല്‍ മഹാരാജ്ഗഞ്ജില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വെടിവയ്പ്പില്‍ യാദവ് കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. കേസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തലത് അസീസ് മാർച്ചിൽ സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഹർജി കോടതി തള്ളി. തുടർന്ന് തലത് അസീസ് ലഖ്നൗ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ ലഖ്നൗ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മഹാരാജ്ഗഞ്ജ് സെഷൻസ് കോടതി ഇപ്പോൾ മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. മറുപടി നല്‍കാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കുമെന്നും അതിനാല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ