എയര്‍ ഇന്ത്യയ്ക്ക് പുതിയ രക്ഷകന്‍; കമ്പനിയെ ടാറ്റ തിരികെ വാങ്ങാനൊരുങ്ങുന്നു

എയര്‍ ഇന്ത്യയ്ക്ക് പുതിയ രക്ഷകന്‍; കമ്പനിയെ ടാറ്റ തിരികെ വാങ്ങാനൊരുങ്ങുന്നു

ന്യൂഡെല്‍ഹി: ആഭ്യന്തര വ്യോമയാന രംഗത്ത് യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമത്തെ വലിയ വിമാന കമ്പനി എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും തിരികെ വാങ്ങാന്‍ പ്രമുഖ വ്യവസായ കമ്പനി ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 

വമ്പന്‍ തുകയുടെ നഷ്ടവും കടബാധ്യതയിലും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന കമ്പനിയുടെ ഓഹരികള്‍ വില്‍പ്പന നടത്താനും സ്വകാര്യ വല്‍ക്കരണത്തിനുമുള്ള നീക്കം അണിയറയില്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മുമ്പ് ടാറ്റയുടെ ഉടമസ്ഥതയില്‍ തന്നെയുണ്ടായിരുന്ന കമ്പനി തിരിച്ചുവാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നത്.

കമ്പനിയുടെ 51 ശതമാനത്തോളം ഓഹരികള്‍ക്കു ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ കേന്ദ്ര സര്‍ക്കാരിനോട് താല്‍പ്പര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 1953ല്‍ ദേശസാല്‍ക്കരിക്കുന്നതിന് മുന്‍പ് എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു. 

കഴിഞ്ഞ പത്ത് വര്‍ഷമായി നഷ്ടത്തില്‍ തുടരുന്ന കമ്പനിക്ക് 50,000 കോടി രൂപയുടെ കടബാധ്യതയാണ് കണക്കാക്കുന്നത്. ഇക്കാലയളവില്‍ കമ്പനിയുടെ വിപണി പങ്കാളിത്തം 35 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ചുരുങ്ങുകയും ചെയ്തു. 

28,000 കോടി രൂപയുടെ പ്രവര്‍ത്തന മൂലധന ബാധ്യതയും, പലിശ ഇനത്തില്‍ 4,000 കോടി രൂപയുടെ ബാധ്യതയും എയര്‍ ഇന്ത്യക്കുണ്ട്. ഇത്രയും ബാധ്യതയുള്ള കമ്പനിയെ ഏറ്റെടുത്താല്‍ കൈപൊള്ളുമോ എന്ന ആശങ്ക ടാറ്റ ഗ്രൂപ്പിനുണ്ട്. അതേസമയം, സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള സഹകരണത്തിലൂടെയാണ് എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com