'വേഗം വെളിപ്പെടുത്തിക്കോ, ഇല്ലെങ്കില്‍ ഇപ്പോ അവസാനിപ്പിക്കും'

കള്ളപ്പണം വെളുപ്പിക്കാനുള്ള സമയം കുറഞ്ഞുവരികയാണെന്ന് ഓര്‍മ്മിപ്പിച്ച് സര്‍ക്കാര്‍
'വേഗം വെളിപ്പെടുത്തിക്കോ, ഇല്ലെങ്കില്‍ ഇപ്പോ അവസാനിപ്പിക്കും'

ന്യൂഡല്‍ഹി: അമ്പതു ശതമാനം പിഴയടച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള സമയം ഈ മാസം അവസാനിക്കുമെന്ന് ഓര്‍മ്മിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇനിയും കള്ളപ്പണം വെളിപ്പെടുത്താതെ സൂക്ഷിച്ചുവയ്ക്കുന്നവരെയൊക്കെ സര്‍ക്കാരിന് അറിയാമെന്ന് മുന്നറിയിപ്പുമായാണ് സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിക്കൊണ്ട് ഓര്‍മ്മപ്പെടുത്തല്‍ നടത്തിയത്.
ഇപ്പോഴാണെങ്കില്‍ 50 ശതമാനംമാത്രമേ നഷ്ടമാകൂ. പക്ഷെ, അവസാന തീയതിയായ മാര്‍ച്ച് 31നുശേഷം 85 ശതമാനം സര്‍ക്കാരിനു കൊടുക്കേണ്ടിവരുമെന്ന ഭീഷണിയോടെയാണ് കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണവേട്ട നടത്തുന്നത്.
കള്ളപ്പണം വെളിപ്പെടുത്തി പിഴയൊടുക്കുന്നതിനായി സര്‍ക്കാര്‍ ഒരു പദ്ധതിതന്നെ ആരംഭിച്ചിരുന്നു. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന ഈ പദ്ധതി പ്രകാരം കള്ളപ്പണം വെളിപ്പെടുത്തുകയാണെങ്കില്‍ 50 ശതമാനം തുക സര്‍ക്കാരിലേക്ക് പിഴയായി അടയ്ക്കണം. എന്നാല്‍ പ്രതീക്ഷിച്ച വെളിപ്പെടുത്തലുകളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുന്നറിയിപ്പും ഒളിച്ചുവെച്ച ഭീഷണികളുമായി കള്ളപ്പണം കണ്ടെടുക്കാനുള്ള ശ്രമം നടത്തുന്നത്.
മാര്‍ച്ച് 31ന് കാലാവധി പൂര്‍ത്തിയാക്കപ്പെട്ടതിനുശേഷം പണം കണ്ടെടുക്കുകയാണെങ്കില്‍ 85 ശതമാനം പിഴ ഈടാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും കൈവശമിരിക്കുന്നതിനേക്കാള്‍ തുക നല്‍കേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ എത്രപേര്‍ മാര്‍ച്ച് 31നകം വെളിപ്പെടുത്തലുമായി വരും എന്നാണ് ഇനി അറിയേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com