ന്യൂഡല്‍ഹി: ഇന്ധന വില മൂന്നു വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന വിലയിലെത്തിയതിന് പിന്നാലെയായിരുന്നു, പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രതികരണം വന്നത്. ഇതിന് പിന്നാലെ പെട്രോളും, ഡീസലും ജീഎസ്ടിക്ക് കീഴിലാക്കണമെന്ന ഔദ്യോഗിക നിലപാട് സ്വീകരിക്കുകയാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധനമന്ത്രിമാരുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തത്. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുമുള്ള വരുമാനം ഉപേക്ഷിച്ചാല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധനമന്ത്രിമാര്‍ എതിര്‍പ്പുന്നയിച്ചത്.
പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുമുള്ള വരുമാന നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം ഉറപ്പുവരുത്താതെ ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്നും ധനമന്ത്രിമാര്‍ വാദിച്ചു. എന്നാല്‍ പൊതുജന താത്പര്യത്തിനൊപ്പം നില്‍ക്കണമെന്ന വാദമായിരുന്നു യോഗത്തില്‍ ശക്തമായി ഉയര്‍ന്നത്.
കോണ്‍ഗ്രസ് ഭാരവാഹി യോഗത്തില്‍ ക്ഷണിതാക്കളായി എത്തിയ മുന്‍ ധനമന്ത്രി പി.ചിദംബരവും, ജയ്‌റാം രമേശും ജിഎസ്ടി നടപ്പാക്കിയിരിക്കുന്നതിലെ അപാകതകള്‍ വിശദീകരിച്ചു. കടയില്‍ നിന്നും ബക്കറ്റും, ബ്രഷും, അരിയും ഉള്‍പ്പെടെ 10 സാധനങ്ങള്‍ വാങ്ങുന്നയാള്‍ക്ക് 10 ബില്ലുകള്‍ കടക്കാരന്‍ നല്‍കേണ്ടി വന്നേക്കാമെന്നും ചിദംബരന്‍ ചൂണ്ടിക്കാട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ