തക്കാളി വില ഒരു രൂപയിലേക്ക്; എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍

തക്കാളി വില ഒരു രൂപയിലേക്ക്; എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍
തക്കാളി വില ഒരു രൂപയിലേക്ക്; എന്തു ചെയ്യണമെന്നറിയാതെ കര്‍ഷകര്‍

ബംഗളൂരു: നന്നായി മഴ പെയ്ത് മികച്ച വിളവു കിട്ടിയത് വിനയായി മാറിയിരിക്കുകയാണ് കര്‍ണാടകയിലെ തക്കാളി കര്‍ഷകര്‍ക്ക്. അനുദിനം വില ഇടിയാന്‍ തുടങ്ങിയതോടെ ദുരിതത്തിലേക്കു വീണിരിക്കുകയാണ് കര്‍ഷകര്‍. 

മൂന്നു രൂപയാണ് ചൊവ്വാഴ്ച കോലാര്‍ മേഖലയില്‍ ഒരു കിലോ തക്കാളിയുടെ വില. ഒന്നോ രണ്ടോ ദിവസം കൊണ്ടുതന്നെ ഇത് രണ്ടു രൂപയിലേക്കോ ഒരു രൂപയിലേക്കോ എത്തുമെന്ന് വ്യാപാരികള്‍ പറയുന്നു. അതിലും താഴാനുള്ള സാധ്യതയും തള്ളാനാവില്ല. 

തെക്കേ ഇന്ത്യയില്‍ കൂടുതല്‍ തക്കാളി ഉപാദിപ്പിക്കുന്നത് കര്‍ണാടകയിലാണ്. കോലാര്‍, ചിക്കബല്ലാപുര, ചാമരാജ് നാഗര്‍, റയ്ച്ചൂര്‍, ബെല്ലാരി തുടങ്ങിയ മേഖലകളിലെ മുഖ്യ കൃഷികളില്‍ ഒന്നാണ് തക്കാളി. ഏപ്രിലില്‍ നല്ല മഴ ലഭിച്ചതാണ് ഇത്തവണ തക്കാളി നല്ല വിളവു കിട്ടാന്‍ കാരണം. ഒന്നര മാസത്തോളമാണ് തക്കാളി വിളവാകുന്നത്. 

കര്‍ണാടകയില്‍നിന്ന് പതിവായി തക്കാളി കയറ്റിപ്പോവുന്ന സ്ഥലങ്ങളിലും മികച്ച മഴ ലഭിച്ചതാണ് വിലയിടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആന്ധ്ര, ഒഡിഷ, തെലങ്കാന, ഛത്തിഗ്ഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൊതുവേ ചൂടു കൂടുതലായതിനാല്‍ തക്കാളി കാര്യമായി വിളയാറില്ല. എന്നാല്‍ ഇത്തവണ ഈ സംസ്ഥാനങ്ങളിലും കാലാവസ്ഥ കൃഷിക്ക് യോജ്യമായിരുന്നു. ഇവിടെയെല്ലാം മികച്ച തക്കാളി വിളവെടുപ്പു നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വില ഈ രീതിയില്‍ തുടര്‍ന്നാല്‍ ഏക്കറിന് അന്‍പതിനായിരം മുതല്‍ എഴുപതിനായിരം വരെ രൂപ നഷ്ടം വരുമെന്നാണ് കര്‍ഷകരുടെ കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com