ഡിജിറ്റല്‍ പണമിടപാടുകള്‍ പഴങ്കഥ, കറന്‍സിയുടെ എണ്ണം നോട്ടുനിരോധനത്തിന് ശേഷം ഇരട്ടിയായി

രാജ്യം ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് നീങ്ങുകയാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പാടേ തളളി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍
ഡിജിറ്റല്‍ പണമിടപാടുകള്‍ പഴങ്കഥ, കറന്‍സിയുടെ എണ്ണം നോട്ടുനിരോധനത്തിന് ശേഷം ഇരട്ടിയായി

ന്യൂഡല്‍ഹി: രാജ്യം ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് നീങ്ങുകയാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പാടേ തളളി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍. 
രാജ്യത്ത് ജനങ്ങളുടെ കൈവശമുളള നോട്ടുകള്‍ റെക്കോഡ് തലത്തില്‍ എത്തിയതായാണ് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. നോട്ടുനിരോധന കാലത്തേയ്ക്കാള്‍ ഇരട്ടിയിലേറെ കറന്‍സിയാണ് ഇപ്പോള്‍ ജനങ്ങളുടെ കൈവശമുളളത്. 

 18.5 ലക്ഷം കോടി രൂപ മൂല്യമുളള നോട്ടുകള്‍ ജനങ്ങളുടെ കൈവശമുണ്ടെന്ന് ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കിന്റെ കൈവശമുളള കറന്‍സികള്‍ ഒഴിവാക്കിക്കൊണ്ടുളളതാണ് ഈ കണക്ക്. ഇത് നോട്ടുനിരോധനത്തിന് ശേഷമുളള ആദ്യകാലങ്ങളില്‍ ജനങ്ങളുടെ കൈവശമുണ്ടായിരുന്ന നോട്ടുകളുടെ മൂല്യത്തിന്റെ ഇരട്ടിയാണ്. 7.8 ലക്ഷം കോടി രൂപ മൂല്യമുളള നോട്ടുകളാണ് അന്നേരം ജനങ്ങളുടെ കൈയിലുണ്ടായിരുന്നത്.

 നിലവില്‍ 19.3 ലക്ഷം കോടി രൂപ മൂല്യമുളള കറന്‍സികളാണ് വിപണിയില്‍ പ്രചാരത്തിലുളളത്. നോട്ടുഅസാധുവാക്കലിന് ശേഷമുളള ആദ്യകാലങ്ങളില്‍ ഇത് 8.9 ലക്ഷം കോടി രൂപയാണ്. ഇത് ബാങ്കിന്റെ കൈവശമുളളതും ഉള്‍പ്പെടുത്തിയുളള കണക്കാണ്. രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ നോട്ടുക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് ആര്‍ബിഐ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ക്രയവിക്രയത്തിന് ആവശ്യമായ കറന്‍സികള്‍ വിപണിയില്‍ സുലഭമാണെന്ന് ആര്‍ബിഐ കണക്കുകളിലുടെ വ്യക്തമായ സാഹചര്യത്തില്‍, കൃത്രിമമായി നോട്ടുക്ഷാമം സൃഷ്ടിക്കാനുളള ശ്രമം നടക്കുന്നതായുളള ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com